ഡി.ലിറ്റ് ബിരുദദാനവും ചിലരുടെ ജാതിചിന്തകളും

കേരളത്തിലെ സർവകലാശാലകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പഞ്ഞമില്ലാതെ തുടരുകയാണ്. ഇത് സംസ്ഥാനത്തെ അക്കാദമിക നിലവാരത്തെ സാരമായി ബാധിക്കുന്നുവെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. വിദ്യാർഥിപ്രവേശനവും അധ്യാപക നിയമനവും തുടങ്ങി സർവകലാശാലകളുമായി ബന്ധപ്പെട്ട സകല വിഷയങ്ങളും ഏതു സമയവും വിവാദമായി മാധ്യമങ്ങളിലെ മുഖ്യവാർത്തയായേക്കാം എന്ന സ്ഥിതിയാണിപ്പോൾ.

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഈയിടെ ഉയർന്നു കേട്ടത് ഡി.ലിറ്റ് ഓണററി ബിരുദവുമായി ബന്ധപ്പെട്ട വിവാദമാണ്. സർവകലാശാല സിൻഡിക്കേറ്റ് എടുക്കാത്ത ഒരു തീരുമാനം അത് സംഭവിച്ചെന്ന മട്ടിൽ മാധ്യമചർച്ച നടത്തി കേരളീയ സമൂഹത്തിൽ വലിയ സ്ഥാനവും ഏറെ അനുയായികളുമുള്ള വെള്ളാപ്പള്ളി നടേശൻ, കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ എന്നിവരെ അപമാനിക്കുന്ന അവസ്ഥയുണ്ടായി.

അവരുടെ അർഹതയേക്കാളേറെ അനർഹതയെയും അയോഗ്യതയെയുംകുറിച്ചാണ് ഒരു ടി.വി. ചാനൽ ചർച്ചചെയ്തത്. മറ്റു ചില സാമുദായിക സംഘടനാ നേതാക്കളുടെ പേരുകളും അനാവശ്യമായി ചർച്ചയിലേക്കു വലിച്ചിഴക്കപ്പെടുന്ന പ്രവണതയും ദൃശ്യമായി.

സാംസ്കാരിക നായകരെന്നും നിരീക്ഷകരെന്നും സ്വയം അവകാശപ്പെടുകയും വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന പലരുടെയും ജാതീയ- സാമുദായിക ചിന്തകൾ മറനീക്കി കാണിച്ചുതന്നു എന്നതാണ് അത്തരം ചർച്ചകളുടെ ശിഷ്ടഫലം.

​വെള്ളാപ്പള്ളി നടേശൻ, കാന്തപുരം

എ.പി. അബൂബക്കർ മുസ്‍ലിയാർ

കേരളത്തിലെ മറ്റു സർവകലാശാലകളെ അപേക്ഷിച്ച് വിശിഷ്ട വ്യക്തിത്വങ്ങളെ ഡി.ലിറ്റ് ഓണററി ബിരുദം നൽകി ആദരിക്കുന്നതിൽ കാലിക്കറ്റ് സർവകലാശാലക്ക് പൊതുവെ ഒരു നിസ്സംഗതയുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

1984-88, 1988-92 കാലത്ത് രജിസ്റ്റേർഡ് ബിരുദധാരികളെ പ്രതിനിധാനം ചെയ്ത് കാലിക്കറ്റിൽ സെനറ്റ് അംഗമായിരുന്നു ലേഖകൻ. വിദ്യാർഥി പ്രതിനിധിയായി ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, തളിപ്പറമ്പ് എം.എൽ.എ ജയിംസ് മാത്യു, മുതിർന്ന നേതാക്കളായിരുന്ന ഒ. ഭരതൻ, അഡ്വ. എ. സുജനപാൽ, പന്തളം സുധാകരൻ, എ. സുജനപാൽ, എ.കെ. പത്മനാഭൻ, മുൻ ധനമന്ത്രി എൻ.കെ. ശേഷൻ, ചന്ദ്രിക പത്രാധിപരായിരുന്ന സി.കെ. താനൂർ, ഇടതുപക്ഷ ചിന്തകരും എഴുത്തുകാരുമായ പ്രഫ. എം.ആർ. ചന്ദ്രശേഖരൻ, ഡോ. എൻ.വി.പി. ഉണിത്തിരി തുടങ്ങിയവരും സെനറ്റ് അംഗങ്ങളായിരുന്നു.

സർവകലാശാല ആരംഭിച്ച 1958 മുതൽ 1987 വരെ 29 വർഷത്തിനിടെ സർവകലാശാല ഡി.ലിറ്റ് ഓണററി ബിരുദം നൽകി ആദരിച്ചത് മൂന്നേ മൂന്ന് വ്യക്തിത്വങ്ങളെ മാത്രമാണ്. സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ പ്രഫ. എം.എം. ഗനി, മാതൃഭൂമി മുഖ്യപത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ, ജ്ഞാനപീഠജേതാവും സഞ്ചാരസാഹിത്യ കുലപതിയുമായിരുന്ന എസ്.കെ. പൊറ്റെക്കാട്ട് എന്നിവരെ മാത്രം.

1987ലെ ഒരു സെനറ്റ് യോഗത്തിൽ ഈ ലേഖകൻ ഒരു അനൗദ്യോഗിക പ്രമേയം കൊണ്ടുവന്നു. ലോക മലയാളിയുടെ അഭിമാനമായ, സ്വാതന്ത്ര്യസമരസേനാനിയും ക്ലാസിക്കൽ എഴുത്തുകാരനുമായ വൈക്കം മുഹമ്മദ് ബഷീറിന് ഡി.ലിറ്റ് നൽകണം എന്നതായിരുന്നു പ്രമേയം.

സാധാരണഗതിയിൽ സെനറ്റ് യോഗത്തിൽ ഒരനൗദ്യോഗിക പ്രമേയം ചർച്ചക്കു വരുന്നത് വിരളമാണ്. എന്നാൽ, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ വൈസ് ചാൻസലർ ടി.എൻ. ജയചന്ദ്രൻ ഐ.എ.എസ് പ്രത്യേക താൽപര്യം പുലർത്തിയതുകൊണ്ടാണ് അജണ്ടയിൽ അച്ചടിച്ചുവന്ന ആ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി ലഭിച്ചത്.

എട്ടു മിനിറ്റ് പ്രമേയാവതരണ ഭാഷണത്തിനുശേഷം നടന്ന ചർച്ച പുരോഗമന നാട്യങ്ങളുടെ കട്ടിമേക്കപ്പിനു ഉള്ളിലായി മലയാളി സൂക്ഷിക്കുന്ന ജാതി-വർഗീയ ചിന്തകളെ പൂർണമായും അനാവരണംചെയ്യുന്ന രീതിയിലായിരുന്നു.

എഴുത്തിലും ചിന്തയിലും എന്നും വിശ്വമാനവികത ഉയർത്തിപ്പിടിച്ച ബഷീറിനെ ജാതിയും മതവും പറഞ്ഞ് അനർഹനും അയോഗ്യനുമാക്കുന്ന മട്ടിലായിരുന്നു ചർച്ചയുടെ മുന്നോട്ടുപോക്ക്.

അങ്ങനെയെങ്കിൽ എം.ടി. വാസുദേവൻ നായർക്കും ഡോ. എൻ.വി. കൃഷ്ണവാര്യർക്കുംകൂടി ഡി.ലിറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കാൻപോലും ശ്രമമുണ്ടായി.

മലയാളികൾ ഏവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ധിഷണാശാലികളെ ജാതിയുടെയും മതത്തിന്റെയും പ്രതിനിധികളായി അവതരിപ്പിച്ച് അപമാനിക്കുന്ന രീതിയിലേക്ക് തരംതാണു ചർച്ച.

സെനറ്റംഗങ്ങളിൽ ചിലരുടെ പ്രോത്സാഹനവും ചിലരുടെ മൗനവും അവർക്ക് ഊർജമേകി എന്നതും പറയാതിരിക്കാനാവില്ല. എന്നാൽ, അജണ്ടയിലില്ലാത്ത പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല, നാലാമതായി ബഷീറിന് ഡി.ലിറ്റ് നൽകി കാലിക്കറ്റ്.

എൻ.വി. കൃഷ്ണവാര്യർ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ഡോ. പി.കെ. വാര്യർ എന്നിവർക്കുശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടിയെയും സർവകലാശാല ഡി.ലിറ്റ് ഓണററി ബിരുദം നൽകി ആദരിച്ചത് ചരിത്രം.

Tags:    
News Summary - D.Lit graduation and caste thinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.