നല്ല സാമ്പത്തികനയങ്ങൾ തിരിച്ചുപിടിക്കുക

ഇന്ത്യയെ സാമ്പത്തികമായി ശക്തിപ്പെടുത്തി ലോകത്തിനു മുന്നിൽ  തലയുയർത്തി  നിൽക്കാൻ പ്രാപ്തമാക്കിയതിന് നാം കടപ്പെട്ടിരിക്കുന്നത് ജവഹർലാൽ നെഹ്റുവിനോടും ഇന്ദിരഗാന്ധിയോടുമാണ്. ഒരു ഓർഡിനൻസിലൂടെയാണ് 50 കോടിയിലേറെ നിക്ഷേപമുള്ള 14 വൻകിട സ്വകാര്യബാങ്കുകളെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ദേശസാത്കരിച്ചത്. ദേശസാത്കരണം ഗ്രാമീണ കാർഷിക രംഗത്ത് വലിയൊരു മാറ്റത്തിന് ഇടവരുത്തി. കർഷകർ, ചെറുകിട വ്യാപാരി-വ്യവസായികൾ, സ്വയം തൊഴിൽ കണ്ടെത്തുന്നവർ എന്നിവർക്കെല്ലാം ഏറെ പ്രയോജനം ചെയ്തു. ദാരിദ്ര്യ നിർമാർജനത്തിനും ഗ്രാമ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിവിധ ഭവന നിർമ്മാണ- വിദ്യാഭ്യാസ സ്കീമുകൾ രൂപം കൊള്ളുന്നതിനും ഇടവരുത്തി. ഇതെല്ലാം സാമാന്യ ജനങ്ങൾക്ക് ആശ്വാസകരമായി തീർന്നു. ഗ്രാമീണ ജനതയെയും സ്ത്രീ സമൂഹത്തെയും ശക്തീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 

നെഹ്റു 1956 ജനുവരി 19ന് ലൈഫ് ഇൻഷുറൻസിനെ ദേശസാത്കരിച്ചു ലൈഫ് ഇൻഷുറൻസ് കോർപറേഷന് രൂപം നൽകി. 1972ൽ ജനറൽ ഇൻഷുറൻസ് ദേശസാത്കരിക്കപ്പെട്ടു. ഇതിന് നേതൃത്വം നൽകിയത് ഇന്ദിരാഗാന്ധി തന്നെയായിരുന്നു. 1956ൽ അഞ്ച് കോടി രൂപ മുതൽ മുടക്കിൽ ആരംഭിച്ച എൽ.ഐ.സി. ഇന്ന് 23,23,802 കോടി രൂപ ലൈഫ് ഫണ്ടും 25,72,028 കോടി രൂപ ആസ്തിയുമുള്ള ലോകത്തിലെ ഒന്നാംകിട ലൈഫ് ഇൻഷുറൻസ് സ്ഥാപനമാണ്.

നവ സാമ്പത്തികനയങ്ങൾക്ക് ഊന്നൽ നൽകിയത് പൊതുമേഖലയുടെ പ്രാധാന്യം കുറക്കാനും സ്വകാര്യമേഖലയിൽ കൂടുതൽ സംരംഭങ്ങൾക്ക് പ്രചോദനം നൽകാനുമാണ്. പോയ ദശകങ്ങളിലെ സ്വകാര്യവത്കരണ ഭ്രമത്തിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായതെന്ന് അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബാങ്കിങ് മേഖലയിലെ കിട്ടാക്കടങ്ങൾ വളർന്ന് ഏതാണ്ട് 10 ലക്ഷം കോടിയിൽ അധികമായി. ഇതിന് ഉത്തരവാദികളായവർ വൻകിട സ്വകാര്യ കോർപറേറ്റുകളാണ്.

പാവങ്ങളുടെയും സാധാരണക്കാരുടെയും ചെറിയ തുകയ്ക്കുള്ള കടബാധ്യതകൾക്കെതിരെ ക്രൂരമായ നടപടി സ്വീകരിക്കുന്ന ബാങ്ക് അധികൃതരും, ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ അധികൃതരും എത്രയോ മൃദുസമീപനമാണ് കോർപ്പറേറ്റുകളോട് സ്വീകരിച്ചുകാണുന്നത്.

എറണാകുളം ഇടപ്പള്ളി മാനത്തുപാടം പ്രീത-ഷാജി ദമ്പതിമാരുടെ ദുരനുഭവം ഇക്കാര്യം തെളിയിക്കുന്നതാണ്. രണ്ട് ലക്ഷം രൂപ വായ്പ എടുക്കാൻ ജാമ്യം നിന്നതിെൻറ പേരിൽ രണ്ടു കോടി 70 ലക്ഷം രൂപ തിരിച്ചടക്കണമെന്ന ബാങ്ക് അധികൃതരുടെ തീരുമാനവും തുടർന്നുണ്ടായ മനുഷ്യത്വരഹിതമായ നടപടികളും വലിയൊരു ചോദ്യചിഹ്നമായി സമൂഹത്തിെൻറ മുന്നിൽ ഉയർന്നുനിൽക്കുന്നു. ബാങ്ക് നിക്ഷേപങ്ങളുടെ 70 ശതമാനത്തിലധികവും പ്രവാസികളടക്കമുള്ള തൊഴിലാളികളുടേയും സ്വയം സംരംഭകരുടേയും ചെറുകിട വ്യാപാരി-വ്യവസായികളുടെയുമെല്ലാം മിച്ച സമ്പാദ്യങ്ങളാണ്. കോർപറേറ്റുകൾ ഉൾപ്പടെയുള്ള വൻകിടക്കാരുടെ നിക്ഷേപങ്ങൾ കേവലം 10 ശതമാനത്തിൽ താഴെ മാത്രമാണ്. 

എന്നാൽ വായ്പകളുടെ 60 ശതമാനത്തിനു മേൽ  നൽകപ്പെട്ടിട്ടുള്ളത് വൻകിട വ്യവസായ മേഖലക്കാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കൾ കോടീശ്വരന്മാരാണ് എന്നതാണ്. സാധാരണക്കാരിൽ നിന്നും ബാങ്കിംഗ് സ്ഥാപനങ്ങൾ അകന്നു പോകുന്ന സ്ഥിതിയാണ്.

ജവഹർലാൽ നെഹ്റുവും ഇന്ദിരഗാന്ധിയും അനുവർത്തിച്ച സാമ്പത്തികനയ സമീപനങ്ങളാണ് രാജ്യത്തിനും ജനങ്ങൾക്കും ഗുണകരം. അതിനുവേണ്ട നയപരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്. രാജ്യപുരോഗതിക്കും ജനക്ഷേമത്തിനും ഇത് അനിവാര്യമാണ്. ബാങ്ക് ദേശസാത്കരണത്തിെൻറ സുവർണജൂബിലി നൽകുന്ന സന്ദേശം അതാണ്.

Tags:    
News Summary - Brought Back the good Economic Policy - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.