തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അനിൽ, ബംഗളൂരു സ്വദേശി പ്രേംരാജ് നായർ എന്നിവരെയാണ് വിവിധ സ്ഥലങ്ങളിൽനിന്നായി പിടികൂടിയത്.
പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മൂന്നുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബോംബ് െവച്ചിട്ടുണ്ടെന്ന് ഭീഷണിയുമായി പ്രേംരാജ് നായർ ക്ലിഫ് ഹൗസിലേക്കും ചീഫ് സെക്രട്ടറിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറെയും വിളിക്കുന്നത്. തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് പൊലീസിെൻറ സഹായത്തോടെ ഇയാളെ ഇന്നലെ സേലത്തുനിന്ന് പിടികൂടുകയുമായിരുന്നു. തമിഴ്നാട് പൊലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോട്ടയം സ്വദേശി അനിൽ ക്ലിഫ് ഹൗസിലേക്ക് വിളിക്കുന്നത്. തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കോട്ടയം ബസ് സ്റ്റാൻഡ് പരിസരമാണ് കണ്ടത്. തുടർന്ന് കോട്ടയത്തുള്ള പൊലീസെത്തിയപ്പോഴേക്കും ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. എറണാകുളത്തേക്കുള്ള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുള്ള പൊലീസ് സംഘം അറിയിച്ചതിനെതുടർന്ന് ഹിൽ പാലസ് പൊലീസ് എത്തി തൃപ്പൂണിത്തുറയിൽെവച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വിശദമായ പരിശോധന നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.