റായ്ഗഡ്: സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി വീണ്ടും പിടിയിലായി. രത്നഗിരി സ്വദേശിയായ അനീസ് മുഹമ്മദ് ഖാൻ മാൽദാർ (38) ആണ് അറസ്റ്റിലായത്. റായ്ഗഡിലെ ലോണറെയിലുള്ള ലോഡ്ജിൽ വെച്ച് 21കാരിയായ യുവതിയെ വെട്ടിക്കൊന്ന കേസിലാണ് റായ്ഗഡ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 20നാണ് മുംബൈ-ഗോവ ഹൈവേക്ക് സമീപമുള്ള ലോഡ്ജിലെ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവസ്ത്രയായ നിലയിലായിരുന്ന യുവതിയുടെ തലയിലും കൈകളിലും മാരകമായ വെട്ടേറ്റിരുന്നു. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ താനെയിലെ ഒരു ഡോർമിറ്ററിയിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
2021ൽ സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുമ്പ്ര പൊലീസ് അനീസിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ 2024 ഒക്ടോബറിൽ കോടതി ഇയാളെ വെറുതെ വിട്ടു. ജയിലിൽനിന്ന് പുറത്തിറങ്ങി മാസങ്ങൾക്കുള്ളിലാണ് ഇയാൾ വീണ്ടും കൊലപാതകം നടത്തിയത്.
ഏപ്രിൽ 19ന് ലോഡ്ജിൽ തനിച്ച് മുറിയെടുത്ത അനീസിനെ കാണാൻ തൊട്ടടുത്ത ദിവസം രാവിലെയാണ് യുവതി എത്തിയത്. തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ പകർപ്പും ഇയാൾ ലോഡ്ജിൽ നൽകിയിരുന്നു. കൊലപാതകത്തിന് ശേഷം മുറി പുറത്തുനിന്ന് പൂട്ടി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഹൗസ് കീപ്പിങ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.