സജിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുന്നു
നെടുങ്കണ്ടം(ഇടുക്കി): ഇടുക്കി നെടുങ്കണ്ടത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പ്രതി സജിയെ (52) ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരും. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകൾക്കുമായി പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് അമ്മ മേരിക്കുട്ടിയും സഹോദരൻ റെജിയും കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ സജിയും റെജിയുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. റെജിയെ കസേരയിൽ ഇരുത്തി കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇത് തടയാൻ ശ്രമിച്ച മാതാവ് മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിക്കുകയും ഭിത്തിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ രണ്ടുദിവസത്തോളം ഗ്രീൻ നെറ്റിൽ പൊതിഞ്ഞ് വീട്ടിൽ തന്നെ സൂക്ഷിച്ചു. പിന്നീട് ഏലം നടാനായി മാറ്റിവെച്ച കുഴിയിൽ മൃതദേഹങ്ങൾ മറവു ചെയ്യുകയും പുറംലോകം അറിയാതിരിക്കാൻ അതിനു മുകളിൽ ഏലച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. സഹോദരനുമായി നിലനിന്നിരുന്ന സ്വത്ത് തർക്കം, മാത്യുവിന്റെ മകനല്ല സജി എന്ന് പറഞ്ഞ് റെജിയുടെ നിരന്തരം പരിടൊസം, സജിയുടെ വിവാഹം നടത്തുന്നതിനെ അമ്മയും സഹോദരനും എതിർത്തത് തുടങ്ങിയ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് സജി പൊലീസിനോട് സമ്മതിച്ചു.
അതേസമയം, ഇരട്ടക്കൊലപാതകം പുറത്തുവന്നതോടെ, എട്ടു വർഷം മുമ്പ് കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനവും പൊലീസ് ഗൗരവമായി കാണുന്നുണ്ട്. സജിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുന്നതോടൊപ്പം മാത്യുവിന്റെ തിരോധാനത്തിൽ സജിക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് തീരുമാനം. വരും ദിവസങ്ങളിൽ പ്രതിയെ വീണ്ടും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.