പുന്നോലിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു; തലശ്ശേരിയിലും ന്യൂമാഹിയിലും ഇന്ന് ഹർത്താൽ

തലശ്ശേരി: ന്യൂമാഹി പുന്നോലിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് -ബി.ജെ.പി സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു.

പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി. 

ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയി. ബഹളം കേട്ട് സംഭവ സ്ഥലത്ത് എത്തിയ ബന്ധുക്കളുടെ കൺമുന്നിലായിരുന്നു ക്രൂരമായ അക്രമം. ഹരിദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ സുരനും വെട്ടേറ്റു.

പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം -ബ‌ി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇതിനിടെ, ഹരിദാസനെ കൊലപ്പെടുത്തുമെന്ന് തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ പ്രസംഗിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും എം.വി.ജയരാജൻ ആരോപിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.  

പരേതനായ ഫൽഗുനന്റെയും ചിത്രാംഗിയുടെയും മകനാണ്‌ ഹരിദാസൻ. ഭാര്യ: മിനി. മക്കൾ: ചിന്നു, നന്ദന. മരുമകൻ : കലേഷ്‌. സഹോദരങ്ങൾ: ഹരീന്ദ്രൻ, സുരേന്ദ്രൻ (ഓട്ടോഡ്രൈവർ), സുരേഷ്‌ (സിപിഐ എം പുന്നോൽ ഈസ്‌റ്റ്‌ ബ്രാഞ്ചംഗം), സുജിത, സുചിത്ര.

Tags:    
News Summary - CPM activist hacked in Punnol, new mahe, thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.