ഇവന്‍റ് മാനേജ്മെന്‍റിന് മേള നടത്താന്‍ സര്‍ക്കാര്‍ മുദ്രകള്‍

കോഴിക്കോട്: സ്വകാര്യ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് പെറ്റ്ഷോ നടത്തി പണം കൊയ്യാന്‍ ജില്ലാ ഭരണകൂടത്തിന്‍െറ ഒത്താശ. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ വെള്ളിയാഴ്ച മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്ത ‘അക്വാ ആന്‍ഡ് പെറ്റ് ഷോ’ ഗംഭീരമാക്കാന്‍ ജില്ലാ ഭരണകൂടത്തിന്‍െറയും സംസ്ഥാന ഫിഷറീസ് വകുപ്പിന്‍െറയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും ഒൗദ്യോഗിക മുദ്രകള്‍ സൗജന്യമായി വിട്ടുനല്‍കിയിരിക്കുകയാണ്. ജില്ലാ കലക്ടര്‍ സി.എ. ലതയുടെ അഭ്യര്‍ഥന പ്രകാരം കൊച്ചിയിലെ ‘ഇ4 ഇവന്‍റ്സ്’ എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തുന്ന പെറ്റ്ഷോക്ക് അങ്ങനെ ഒൗദ്യോഗിക പരിവേഷം ലഭിച്ചതോടെ 50 രൂപ വാങ്ങി ജനത്തെ പിഴിഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. പരിപാടിയുടെ നോട്ടീസുകളിലും പോസ്റ്ററുകളിലും മൈതാനിയിലെ പ്രവേശ കവാടത്തിലുമെല്ലാം സര്‍ക്കാര്‍ മുദ്രകള്‍ വാരിക്കോരി നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മേളയാണെന്നേ നോട്ടീസ് കാണുന്നവര്‍ കരുതൂ. സര്‍ക്കാര്‍ മുദ്രയുടെ മറവില്‍ വന്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും നഗരസഭക്ക് ലഭിക്കേണ്ട വിനോദനികുതിയും നല്‍കുന്നില്ല. നഗരസഭയുടെ ഒരു മുദ്രയും പതിക്കാത്ത ടിക്കറ്റുകളാണ് നഗരസഭാ ഓഫിസിന്‍െറ മൂക്കിന് താഴെ നടക്കുന്ന മേളയില്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. വകുപ്പുമന്ത്രി ഇടപെട്ട് വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. ഇതോടെ വരുമാനത്തിന്‍െറ നൂറ് ശതമാനവും ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ കീശയിലത്തെും. ഫിഷറീസ് വകുപ്പിന്‍െറ സ്റ്റാളുള്ളതിനാലാണ് സര്‍ക്കാര്‍ മുദ്രവെക്കാന്‍ അനുമതി നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത പറയുന്നു. ജില്ലാ ഭരണകൂടത്തിനോ, ഫിഷറീസ് വകുപ്പിനോ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോ ഒരു വരുമാനവും ലഭിക്കാതെ തോന്നിയ നിരക്ക് ഈടാക്കാന്‍ എങ്ങനെ അനുമതി നല്‍കിയെന്ന ചോദ്യത്തിന് ‘ഫിഷറീസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന്‍െറ കീഴിലല്ളേ’ എന്നായിരുന്നു കലക്ടറുടെ മറുപടി. വരുമാനം പങ്കുവെക്കുന്നതിനെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ളെന്നും അത് പിന്നീട് തീരുമാനിക്കുമെന്നും കലക്ടര്‍ വിശദീകരിച്ചു. ക്രിസ്മസ് അവധിയിലെ തിരക്ക് മുതലെടുത്ത് ജനങ്ങളെ പിഴിയാന്‍ ജില്ലാ ഭരണം കൂട്ടുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന്, എല്ലാം പോസിറ്റീവായി കാണണമെന്നായിരുന്നു കലക്ടറുടെ മറുപടി. മേളയിലെ വരുമാനം ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ലഭിക്കില്ളെന്ന് ഡി.ടി.പി.സി സെക്രട്ടറി പി.ജി. രാജീവ് പറഞ്ഞു. സംഘാടകര്‍ സഹകരണം ചോദിച്ചപ്പോള്‍ ടൂറിസം പരിപാടിയെന്ന് കരുതി സഹകരിച്ചതാണ്. ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതിനാലാണ് മേളയോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മുദ്ര സൗജന്യമായി വിട്ടുകൊടുത്ത ഫിഷറീസ് വകുപ്പിനും മേളയുടെ വരുമാനത്തിലെ പങ്ക് ലഭിക്കില്ല. മേളയില്‍ ഒരു സ്റ്റാള്‍ ഫിഷറീസ് വകുപ്പിന് വിട്ടുനല്‍കിയിട്ടുണ്ട്. മറ്റ് സ്റ്റാളുകാരില്‍നിന്ന് സംഘാടകര്‍ വന്‍തുക തറ വാടക ഈടാക്കുന്നുണ്ട്. മേളയിലെ വിവിധ റൈഡുകള്‍ കാണാന്‍ വീണ്ടും പണം മുടക്കി ടിക്കറ്റെടുക്കണം. സര്‍ക്കാര്‍ മുദ്ര വിട്ടുനല്‍കിയതിനും വിനോദ നികുതി ഒഴിവാക്കിയതിനും ചിലര്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈപ്പറ്റിയതായും പറയുന്നു. അതേസമയം, ഫിഷറീസ് മുന്‍ ഡയറക്ടര്‍ കൂടിയായ ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പ്രകാരമാണ് കോഴിക്കോട്ട് മേള നടത്തുന്നതെന്ന് ഇ4 ഇവന്‍റ്സ് മാനേജര്‍ ഷബീര്‍ രാജ് പറഞ്ഞു. വിദേശ പക്ഷികള്‍ക്കും വന്‍ വാടക നല്‍കേണ്ടതിനാലാണ് 50 രൂപ ഫീസ് ഈടാക്കുന്നതെന്നും വരുമാനത്തിലെ ഒരു പങ്ക് ബീച്ച് നവീകരണത്തിന് നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഇതേക്കുറിച്ച് ജില്ലാ കലക്ടര്‍ക്കോ ഫിഷറീസ് വകുപ്പിനോ ഡി.ടി.പി.സിക്കോ നഗരസഭക്കോ ഒരു ധാരണയുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.