ടി.പി വധം: ഗള്‍ഫിലേക്ക് രക്ഷപ്പെട്ട പ്രതി ബംഗളൂരുവില്‍ അറസ്റ്റില്‍

കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് രക്ഷപ്പെട്ട, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 52ാം പ്രതിയെ ബംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി, പാനൂര്‍, ചാടിച്ചാടിപറമ്പ് ‘അല്‍മന്‍ഹാല്‍’ ഹൗസില്‍ കെ. മുഹമ്മദ് സഗീറിനെ (40)യാണ് ഡിവൈ.എസ്.പി കെ.വി. സന്തോഷ്കുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ടി.പി. കേസ് കോടതിയില്‍ നടക്കുമ്പോള്‍ ഗള്‍ഫിലേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അബൂദബിയില്‍നിന്നുള്ള ജെറ്റ് എയര്‍വേസില്‍ ചൊവ്വാഴ്ച വൈകീട്ട് 5.15ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ഇയാളെ എമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞുവെച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലത്തെി അറസ്റ്റ് ചെയ്തു. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം 18ാം പ്രതി വായപ്പടച്ചി റഫീഖിനെ കെ.എല്‍ 58സി 331 നമ്പര്‍ റിറ്റ്സ് കാറില്‍ പാനൂരില്‍നിന്ന് കര്‍ണാടകയിലെ ഗോണിക്കുപ്പയിലേക്ക് രക്ഷപ്പെടുത്തിയെന്നാണ് സഗീറിനെതിരായ കുറ്റം. കുറ്റവാളിയെ ഒളിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 212ാം വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിന്‍െറ ആദ്യനാളുകളില്‍ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്ത് വടകര കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍നിന്ന് ജാമ്യംലഭിച്ചതോടെ കേസ് വടകരയില്‍നിന്ന് കോഴിക്കോട് കോടതിയിലേക്ക് മാറ്റിയതറിഞ്ഞ് ഗള്‍ഫിലേക്ക് രക്ഷപ്പെടുകയായിരുന്നു. അന്നു മുതല്‍ അബൂദബിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസ് മാനേജരായി ജോലിചെയ്തുവന്ന ഇയാള്‍ അതീവ രഹസ്യമായാണ് ബംഗളൂരുവില്‍ വിമാനമിറങ്ങിയത്. ബുധനാഴ്ച വൈകീട്ട് വടകര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.