മലയോരങ്ങളില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു

ശ്രീകണ്ഠപുരം: പേയിളകിയും കുളമ്പുരോഗം ബാധിച്ചും പശുക്കള്‍ ചത്തൊടുങ്ങുന്നത് മലയോര ഗ്രാമങ്ങളില്‍ പതിവായിട്ടും മൃഗ സംരക്ഷണ വകുപ്പിന് നിസ്സംഗത. ഇന്നലെ ചെങ്ങളായി പഞ്ചായത്തിലെ കൊയ്യം പാറക്കാടി ഹരിജന്‍ കോളനിയില്‍ പേയിളകി ഒരു പശു ചത്തിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ പേയിളകി ഒരു പശു ചത്തിരുന്നു. രണ്ട് ദിവസം മുമ്പ് കൊയ്യം സ്കൂള്‍ പരിസരത്തും പേയിളകി രണ്ട് പശുക്കള്‍ ചത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊയ്യം മേഖലയില്‍ മാത്രം ആറോളം പശുക്കളാണ് പേയിളകി ചത്തത്. പേപ്പട്ടി നിയന്ത്രണം ഫലപ്രദമല്ലാത്തതിനാലാണ് ദുരിതം വര്‍ധിച്ചത്. നേരത്തേ നിടുവാലൂര്‍ മേഖലയിലും പേയിളകി മൂന്ന് പശുക്കള്‍ ചത്തിരുന്നു. ശ്രീകണ്ഠപുരം-കോട്ടൂര്‍ മേഖലയില്‍ അഞ്ച് മാസത്തിനുള്ളില്‍ കുളമ്പ് രോഗവും പേപ്പട്ടിയുടെ കടിയേറ്റും പത്തോളം പശുക്കള്‍ ചത്തു. പെരുന്തിലേരി, നിടുവാലൂര്‍ ക്ഷീരസംഘങ്ങളിലും വീടുകളിലും കടകളിലും പാല്‍ നല്‍കിയിരുന്ന കര്‍ഷകരുമാണ് പശുക്കള്‍ ചത്തതിനാല്‍ ദുരിതത്തിലായത്. എന്നാല്‍, സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് നാമമാത്ര പരിശോധന നടത്തി ഭീതി വേണ്ടതില്ളെന്ന നിര്‍ദേശം മാത്രമാണ് നല്‍കിയത്. മലയോര മേഖലകളിലടക്കം ഒരിടത്തും ബോധവത്കരണ ക്ളാസുകള്‍ നടത്താനും മറ്റും അധികൃതര്‍ തയാറായിട്ടില്ല. നിലവിലും പശുക്കള്‍ ചത്തൊടുങ്ങുന്നത് തുടരുന്ന സാഹചര്യത്തില്‍ പാല്‍ കുടിച്ചവര്‍ ഭീതിയിലാണ്. കുളമ്പുരോഗം പെട്ടെന്ന് തിരിച്ചറിയാനാവുമെങ്കിലും പേയിളകിയ പശുക്കളെ തിരിച്ചറിയാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നുണ്ട്. പശുക്കള്‍ക്ക് എന്തെങ്കിലും അസുഖം കാണപ്പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ ക്ഷീര കര്‍ഷകര്‍ ചെന്ന് വിവരമറിയിക്കുകയാണ് പതിവ്. എന്നാല്‍, മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറെ കൂട്ടി വീട്ടിലത്തെിക്കാന്‍ പ്രത്യേകം പണം നല്‍കേണ്ട സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. ചില ഡോക്ടര്‍മാര്‍ പണം നല്‍കാത്തതിനാല്‍ തുടര്‍ ചികിത്സ നിഷേധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പശു, ആട് എന്നിവയുടെ രോഗബാധക്ക് മൃഗഡോക്ടര്‍മാര്‍ക്കും സഹായികള്‍ക്കും പ്രത്യേകം പണം നല്‍കി വാഹനം ഒരുക്കികൊടുത്തും കൈമടക്ക് വേറെ നല്‍കിയുമാണ് വീടുകളില്‍ എത്തിച്ച് ചികിത്സ നല്‍കുന്നതെന്നും മരുന്നുകള്‍ വേറെ വാങ്ങേണ്ടതിന്് പിന്നെയും തുക ചെലവഴിക്കണമെന്നും ക്ഷീര കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങളിലെ ക്ഷീര കര്‍ഷകരെ കൊള്ളയടിക്കുന്ന നിലപാടാണ് ചിലര്‍ സ്വീകരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍െറ കര്‍ശന ഇടപെടല്‍ നടന്നാല്‍ മാത്രമേ പശുക്കള്‍ ചത്തൊടുങ്ങുന്നതിനും ഭീതിക്കും പരിഹാരമുണ്ടാവുകയുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.