കരിവെള്ളൂര്‍ സ്കൂള്‍ മൈതാനത്തിന് ശാപമോക്ഷം

പയ്യന്നൂര്‍: പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തിന് ശാപമോക്ഷം. മഴ തുടങ്ങിയതു മുതലുള്ള വെള്ളക്കെട്ടാണ് 1989 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ഒഴുകിയൊഴിഞ്ഞത്. 60ഓളം വരുന്ന പൂര്‍വ വിദ്യാര്‍ഥി സംഘം രാവിലെ എട്ടുമുതല്‍ 12 മണിവരെ അധ്വാനിച്ച് വെള്ളമൊഴുകിപ്പോവാന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഓവുചാല്‍ മൂടിയതാണ് വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായത്. ഇതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം ഒഴുക്കികളയുകയായിരുന്നു. ഇതിനു പുറമെ മൈതാനത്തെയും വിദ്യാലയ പരിസരത്തെയും മറ്റ് മാലിന്യങ്ങളും നീക്കി വിദ്യാലയ പരിസരം ശുചീകരിച്ചു. മൈതാനത്തെ വെള്ളക്കെട്ടു കാരണം നടന്നു പോകാന്‍ പോലും പ്രയാസമായിരുന്നു. മഴ തുടങ്ങിയതിനു ശേഷം സ്ഥിരമായി നടക്കാറുള്ള ഫുട്ബാള്‍ പരിശീലനം മുടങ്ങി. വിദ്യാര്‍ഥികളുടെ മറ്റ് കായിക പരിശീലനവും മുടങ്ങി. നാട്ടുകാരുടെ പ്രഭാത സവാരിയും ഈ മൈതാനത്തായിരുന്നു. വെള്ളക്കെട്ടു കാരണം ഇതും മുടങ്ങി. ഏറെനാളായി വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ചളി നിറഞ്ഞ നിലയിലാണ്. ഇതും പൂര്‍ണമായും നീക്കം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.