യു.എ.പി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾ (തടയൽ) നിയമം’ (Unlawful Activities (Prevention) Act 1967) ഈ കോളത്തിൽ പല തവണ ച൪ച്ച ചെയ്യപ്പെട്ടതാണ്. 1967 ഡിസംബ൪ 30ന് രാഷ്ട്രപതി ഒപ്പുവെച്ച ഈ നിയമത്തിൽ ഇതിനകം അഞ്ച് ഭേദഗതികൾ വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ, 2008 ഡിസംബറിൽ വന്ന ഭേദഗതികളോടെയാണ് ഇന്ന് ഈ നിയമം നിലനിൽക്കുന്നത്. 2008 നവംബറിൽ, മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന തീവ്രവാദ ആക്രമണങ്ങളത്തെുട൪ന്ന് സൃഷ്ടിക്കപ്പെട്ട പ്രത്യേകമായ പൊതുമാനസികാവസ്ഥയുടെ മറപിടിച്ചാണ് അത്യന്തം മാരകമായ വകുപ്പുകൾ കൂട്ടിച്ചേ൪ത്ത് നിയമം ഭേദഗതി ചെയ്യപ്പെടുന്നത്. നേരത്തേ നിലവിലുണ്ടായിരുന്നതും വമ്പിച്ച ജനകീയ സമ്മ൪ദങ്ങളെ തുട൪ന്ന് പിൻവലിക്കേണ്ടിവന്നതുമായ ടാഡ, പോട്ട എന്നീ നിയമങ്ങളിലെ മനുഷ്യത്വവിരുദ്ധമായ വകുപ്പുകൾ കൂട്ടിച്ചേ൪ത്തുകൊണ്ടാണ് 2008ലെ ഭേദഗതികൾ വരുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സ൪ക്കാറാണ് ഭേദഗതികൾ കൊണ്ടുവന്നതെങ്കിലും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും സി.പി.എമ്മുമെല്ലാം ഇതിനെ അഹമഹമികയാ പിന്തുണക്കുകയായിരുന്നു. പൗരാവകാശങ്ങൾ ഹനിക്കാൻ ഇടയാക്കുന്നതും വമ്പിച്ച ദുരുപയോഗ സാധ്യതയുള്ളതുമായ ഒരു നിയമത്തെ പുത്തൻ ഭേദഗതികളോടെ അവതരിപ്പിക്കുമ്പോൾ ബി.ജെ.പിപോലുള്ള ഒരു സംഘടന അതിനെ അനുകൂലിക്കുക സ്വാഭാവികം. എന്നാൽ, സി.പി.എം അടക്കമുള്ള ഇടതു കക്ഷികളും അതിനെ അനുകൂലിച്ച് പാ൪ലമെൻറിൽ കൈപൊക്കിയ കൗതുകവും ഇന്ത്യ കണ്ടു. മുംബൈ ആക്രമണത്തെ തുട൪ന്നുള്ള പ്രത്യേകമായ ഉന്മാദാവസ്ഥയുടെ ആനുകൂല്യം ഉപയോഗിച്ചാണ് യു.പി.എ സ൪ക്കാ൪ ഈ നിയമ ഭേദഗതികൾ അവതരിപ്പിക്കുന്നത്. അത് തിരിച്ചറിയാനുള്ള ശേഷി ഇടതുപക്ഷത്തിന് പോലുമുണ്ടായില്ല എന്നതാണ് സങ്കടകരം.
എന്തു തന്നെയായാലും പ്രതീക്ഷിക്കപ്പെട്ടതുപോലെ, യു.എ.പി.എ അതിൻെറ എല്ലാ രാക്ഷസീയ ഭാവങ്ങളും ഇതിനകം പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. രാജ്യത്താകമാനം നൂറുകണക്കിന് പൗരന്മാരാണ് പ്രസ്തുത നിയമത്തിൻെറ കുരുക്കിൽ പെട്ട് സാധാരണ ജീവിതം നിഷേധിക്കപ്പെട്ട് കഴിഞ്ഞുപോരുന്നത്. ഇങ്ങനെ തടവറകളിലടക്കപ്പെട്ടവരിൽ മഹാഭൂരിപക്ഷവും മുസ്ലിം ചെറുപ്പക്കാരാണ്. അവരിൽ മഹാഭൂരിപക്ഷവും പ്രത്യക്ഷത്തിൽ തന്നെ കെട്ടിച്ചമച്ചതെന്ന് ബുദ്ധിയുള്ള ആ൪ക്കും മനസ്സിലാവുന്ന കേസുകളുടെ പേരിലാണ് ജയിലറക്കുള്ളിൽ അടക്കപ്പെട്ടിരിക്കുന്നത്. പലരും ജയിലിലടക്കപ്പെട്ട ശേഷം നടന്ന സംഭവങ്ങളുടെ പേരിൽപോലും പ്രതികളാക്കപ്പെട്ടിരിക്കുന്നു. ഇനിയും പലരും പുതിയ കേസുകളിൽ പ്രതിചേ൪ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് സാക്ഷികളുള്ള അത്തരം കേസുകളിലെ വിചാരണ ഇഴഞ്ഞുനീങ്ങുമ്പോൾ പ്രതികളുടെ ജയിൽവാസം വ൪ഷങ്ങളോളം നീളുന്നു. സ്വാഭാവിക നീതിയുടെ ഭാഗമായ ജാമ്യം അവ൪ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
യു.എ.പി.എ നിയമത്തിൻെറ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അങ്ങ് ഉത്തരേന്ത്യയിൽ എവിടെയോ നടക്കുന്ന കാര്യമല്ല. നമ്മുടെ കേരളത്തിലും നൂറിലേറെ യു.എ.പി.എ കേസുകൾ ഇതിനകം രജിസ്റ്റ൪ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നല്ളൊരു ശതമാനം കേരളത്തിനു പുറത്തുള്ള വിവിധ ജയിലുകളിലായി കഴിയുകയാണ്. ഇവരുടെയും വിചാരണ നടപടികൾ എങ്ങുമത്തെിയിട്ടില്ല. ജാമ്യമോ വിചാരണയോ ചികിത്സയോ ഇല്ലാതെ അവരുടെ ജീവിതങ്ങൾ തടവറകൾക്കകത്ത് കുരുങ്ങിക്കിടക്കുന്നു.
യു.എ.പി.എ കേസുകളുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന എല്ലാവരും നിരപരാധികളാണെന്നും അതിനാൽ, എല്ലാവരെയും ഉടനടി വിട്ടയക്കണമെന്നും ആരും ആവശ്യപ്പെടുന്നില്ല. എന്നാൽ, അവരുടെ വിചാരണാ നടപടികൾ വേഗത്തിലാക്കണമെന്ന നീതിനി൪വഹണവുമായി ബന്ധപ്പെട്ട പ്രാഥമിക ആവശ്യം പോലും ഉന്നയിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അങ്ങനെ ആവശ്യപ്പെടുന്നവരെ പോലും തീവ്രവാദികളാക്കുന്ന പൊതുബോധം ഇവിടെ നിലനിൽക്കുന്നുണ്ട്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ ഭരണകൂടം അധികാരത്തിലത്തെിയ ശേഷം ഈ പൊതുബോധം കൂടുതൽ ശക്തിപ്പെടുമെന്ന കാര്യം സുനിശ്ചിതം. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ഉന്നംവെച്ച് വേട്ടയാടുന്ന സമീപനം അവ൪ സ്വീകരിക്കും എന്ന ഭയം സ്വാഭാവികമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ ജൂൺ 14, 15 തീയതികളിൽ കോഴിക്കോട്ട് നടന്ന ‘കരിനിയമ കേസുകളുടെ ജനകീയ തെളിവെടുപ്പ്’ നി൪ണായകവും പ്രസക്തവുമാണ്. സോളിഡാരിറ്റി എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ യു.എ.പി.എ ഇരകളുടെ ഒരു സംഗമം കൂടിയായിരുന്നു അത്. മോദി ഭാരതത്തിൽ മുസ്ലിംകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന വളരെ ആഴവും വ്യാപ്തിയുമുള്ള രാഷ്ട്രീയ പ്രസ്താവന എന്ന നിലക്കും പ്രസ്തുത പരിപാടി പ്രസക്തമാണ്.
യു.എ.പി.എ എന്നത് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാധിഷ്ഠിത നീതിക്കുമെതിരായ നിയമമാണ്. നമ്മുടെ ജനാധിപത്യത്തെ അത് ആന്തരികമായി ദു൪ബലപ്പെടുത്തും. യു.എ.പി.എക്കെതിരായ വിശാലമായൊരു ദേശീയ പ്രസ്ഥാനം രൂപപ്പെടേണ്ട സമയമാണിത്. അത്തരമൊരു പ്രസ്ഥാനത്തിന് പശ്ചാത്തലമൊരുക്കുന്നതിൽ കോഴിക്കോട്ട് നടന്ന ജനകീയ ട്രൈബ്യൂണൽ സഹായകരമാകുമെങ്കിൽ അത് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.