ജില്ലയില്‍ അതീവ പ്രശ്ന സാധ്യതയുള്ള 171 ബൂത്തുകള്‍

കണ്ണൂര്‍: ജില്ലയില്‍ അതീവ പ്രശ്നസാധ്യതയെന്ന് കണക്കാക്കുന്ന എ വിഭാഗത്തില്‍ 171 ബൂത്തുകള്‍. ഇവ സ്ഥിതി ചെയ്യുന്ന 70 കെട്ടിടങ്ങളില്‍ നാല് വീതം കേന്ദ്ര സേനാംഗങ്ങളെ അധികമായി നിയോഗിക്കും. ബി വിഭാഗത്തിലുള്ള 538 ബൂത്തുകളില്‍ ഓരോ കേന്ദ്രസേനാംഗത്തെയോ അധിക പൊലീസിനെയോ വിന്യസിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായി നടത്താന്‍ ജില്ലയിലെ പ്രശ്നസാധ്യത ബൂത്തുകള്‍ക്ക് അതിശക്തമായ സുരക്ഷാ വലയമാണ് തീര്‍ക്കുന്നത്. ജില്ലയില്‍ 893 കെട്ടിടങ്ങളിലായി 1606 പോളിങ് ബൂത്തുകളാണുള്ളത്. പൊലീസ്-സ്പെഷല്‍ പൊലീസ് സേനാംഗങ്ങളെ ബൂത്തുകളില്‍ നിയോഗിക്കും. ഇതിനുപുറമെ ഗ്രൂപ് പട്രോളിങ്ങും ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടാനുള്ള പ്രത്യേക പട്രോളിങ്ങും ഉണ്ടാകും. എട്ട് പോളിങ് ബൂത്തുകള്‍ ഉള്‍പ്പെടുത്തി ഒരു പോളിങ് മേഖല കണക്കാക്കും. ഒരു എസ്.ഐ/എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള ഗ്രൂപ് പട്രോള്‍ ഓരോ പോളിങ് മേഖലയിലുമുണ്ടാകും. ഇതിനു മുകളില്‍ വിവിധ പോളിങ് മേഖലകളെ ചേര്‍ത്ത് ഇലക്ഷന്‍ സര്‍ക്കിള്‍ രൂപവത്കരിച്ചിട്ടുണ്ട്. സി.ഐക്കായിരിക്കും ഇലക്ഷന്‍ സര്‍ക്കിളിന്‍െറ ചുമതല. ഇലക്ഷന്‍ സര്‍ക്കിളുകള്‍ ചേര്‍ത്ത് ഇലക്ഷന്‍ ഡിവിഷന്‍ രൂപവത്കരിച്ച് പ്രത്യേകം ഡിവൈ.എസ്.പി മാര്‍ക്ക് ചുമതല നല്‍കും. ജില്ലയില്‍ 13 ഇലക്ഷന്‍ സബ്ഡിവിഷനും 34 സര്‍ക്കിളുമുണ്ട്. എല്ലാ ഇലക്ഷന്‍ സര്‍ക്കിളിലും സബ് ഡിവിഷനിലും പ്രത്യേകം സൈ്ട്രക്കിങ് ഫോഴ്സും രംഗത്തുണ്ടാവും. ഇതിനു പുറമെ ജില്ലാ കേന്ദ്രത്തില്‍ ജില്ലാ പൊലീസ് ചീഫിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജില്ലാതല സ്ട്രൈക്കിങ് ഫോഴ്സും ഉണ്ടാകും. ഒരു സി.ഐ, മൂന്ന് എസ്.ഐ/എ.എസ്.ഐ, 81 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങിയതാണ് ജില്ലാതല സ്ട്രൈക്കിങ് ഫോഴ്സ്. ബൂത്തുതലത്തിലുള്ള ഈ ക്രമീകരണങ്ങള്‍ക്ക് പുറമെ ക്രമസമാധാന പ്രശ്നം നേരിടാന്‍ മാത്രമായി ഒരു സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വീതം പട്രോളിങ് സംഘങ്ങളും രംഗത്തുണ്ടാവും. ബൂത്ത് അടിസ്ഥാനമാക്കി പഴുതടച്ച സുരക്ഷാ വലയം തീര്‍ക്കാനാണ് ജില്ലാ പൊലീസ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ രണ്ടായിരത്തിലേറെ പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമെ നാല് കമ്പനി കേന്ദ്ര സേനയും രംഗത്തുണ്ടാവും. മറ്റ് ജില്ലകളില്‍ നിന്നും വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നുമായി 500ഓളം പേരെയും ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ നടപടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഐ.ജി സുരേഷ് രാജ് പുരോഹിത്, ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍ തുടങ്ങിയവര്‍ പ്രശ്നസാധ്യതാ ബൂത്തുകളും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ് പി കെ.പി. കുബേരന്‍ നമ്പൂതിരിക്കാണ് തെരഞ്ഞെടുപ്പ് ക്രമസമാധാന ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT