നാട്യാചാര്യന്‍ ഓച്ചിറ ശങ്കരന്‍കുട്ടി നിര്യാതനായി

ഓച്ചിറ: പ്രശസ്ത കഥകളിനടനും ന൪ത്തകനുമായ ഓച്ചിറ പി.ആ൪. ശങ്കരൻകുട്ടി (87) നിര്യാതനായി. ഗുരു ഗോപിനാഥ് രൂപകൽപന ചെയ്ത കേരളനടനത്തിൻെറ ആദ്യകാല പ്രയോക്താക്കളിൽ പ്രമുഖനും പ്രചാരകനുമായിരുന്നു. കഥകളിനടൻ, ന൪ത്തകൻ, നൃത്തസംവിധായകൻ, നാടകകൃത്ത്, അഭിനേതാവ്, കവി, നോവലിസ്റ്റ് തുടങ്ങിയ നാനാമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ഭാര്യ: പാറുക്കുട്ടിഅമ്മ. ഏകമകൻ: സഞ്ചാ൪ശ്രീ ചന്ദ്രമോഹൻ (റിട്ട. സബ് ഡിവിഷനൽ എൻജിനീയ൪ ബി.എസ്.എൻ.എൽ). മരുമകൾ: സുകുമാരിയമ്മ. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.
1926ൽ കണ്ടല്ലൂ൪ പരമേശ്വരപണിക്കരുടെയും കുട്ടിയമ്മയുടെയും മകനായി ഓച്ചിറയിൽ ജനിച്ചു. 12ാം വയസ്സിൽ ചങ്ങൻകുളങ്ങര മഹാദേവ൪ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. പൂതനാമോക്ഷം, നരകാസുരവധം എന്നീ കഥകളിലെ ലളിതമാ൪, കീചകവധത്തിലെ സൈരന്ധ്രി, നളചരിതത്തിലെ ദമയന്തി തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ വേഷങ്ങൾ. ഡോ. വേലുക്കുട്ടി അരയൻ രചിച്ച വാസവദത്ത നി൪വാണം ആട്ടക്കഥയിലായിരുന്നു ഏറ്റവുമൊടുവിൽ കഥകളിവേഷം കെട്ടിയത്.
1948ൽ മദ്രാസ് ജെമിനി സ്റ്റുഡിയോ നി൪മിച്ച തമിഴ്  ചലച്ചിത്രങ്ങളായ ചന്ദ്രലേഖ, മങ്കമ്മശപഥം തുടങ്ങിയവകളിൽ ന൪ത്തകനായി വേഷമിട്ടു. 1960 കളിൽ നാട്യാചാര്യൻ ഉദയശങ്കറിൻെറ കൊൽക്കത്തയിലെ ‘ഉദയശങ്ക൪ ഇന്ത്യാ കൾചറൽ സെൻററി’ൽ ചേ൪ന്ന് അദ്ദേഹത്തോടൊപ്പം ഭാരതത്തിലുടനീളം ബാലെ നൃത്തങ്ങൾ അവതരിപ്പിച്ചു.
കേരളനടനശൈലിയിൽ രൂപകൽപനചെയ്ത ഒട്ടേറെ ബാലെകളും നൃത്തനാടകങ്ങളും സംവിധാനംചെയ്തു. തിരുവിതാംകൂറിലുടനീളം കലാക്ഷേത്രങ്ങൾ സ്ഥാപിച്ചു.
1950 കളിൽ പുതുപ്പള്ളി രാഘവൻ, തോപ്പിൽഭാസി, ശങ്കരനാരായണൻതമ്പി, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങിയവരുമൊത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവ൪ത്തിച്ചു.
 കേരള സംഗീത നാടക അക്കാദമി അവാ൪ഡ്, സംസ്കൃതിയുടെ ആചാര്യവന്ദനം പുരസ്കാരം, കലാദ൪പ്പണം ആ൪ട്സ് ആൻഡ് കൾച്ചറൽ മൂവ്മെൻറ് ഓഫ് ഇന്ത്യ കലാകുല ശ്രേഷ്ഠ പുരസ്കാരം, ഗന്ധ൪വസംഗീതം സ്വരലയകൈരളി പുരസ്കാരം, ഓച്ചിറ വേലുക്കുട്ടി പുരസ്കാരം, ഓച്ചിറ പരബ്രഹ്മ പുരസ്കാരം, ഓച്ചിറ കാസൊ പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ നേടി.
2004 മുതൽ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. ഓച്ചിറ വേലുക്കുട്ടി കലാകേന്ദ്രം രക്ഷാധികാരി, കരുനാഗപ്പള്ളി കലാകേരളം അക്കാദമി ഓഫ് ആ൪ട്സ് ഉപദേശകസമിതി അംഗം, കലാദ൪പ്പണം ആ൪ട്സ് ആൻഡ് കൾചറൽ മൂവ്മെൻറ് ഓഫ് ഇന്ത്യ ജില്ലാ രക്ഷാധികാരി എന്നീ നിലകളിൽ പ്രവ൪ത്തിച്ചുവരികയായിരുന്നു.
 മലയാളഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 1979ൽ കേരള സാഹിത്യ അക്കാദമി പ്രശംസാപത്രവും പാരിതോഷികവും നൽകി ആദരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.