കണ്ണീരൊഴുക്കി മേരി

മുംബൈ: ഒളിമ്പിക്സ് മെഡലിലേക്ക് വരെ ഇടിച്ചുകയറിയ ഇന്ത്യയുടെ അഭിമാന ബോക്സിങ് താരം മേരി കോമിന് പ്രാദേശിക വിവേചനത്തിന്‍െറ ‘ഇടിയില്‍’ കണ്ണീര്‍ക്കാലം. വ്യാഴാഴ്ച മുംബൈയില്‍ നടന്ന ഒരു ചടങ്ങിന്‍െറ വേദിയില്‍ പരസ്യമായി കണ്ണീരണിഞ്ഞ താരം, പ്രാദേശിക സെലക്ഷനിലും ട്രയല്‍സിലും വിവേചനമുണ്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ചു. ‘ചിലപ്പോള്‍ എനിക്ക് ഒരുപാട് വിഷമം തോന്നും. ചില റഫറിമാരും ജഡ്ജുമാരും എന്നെ അനുകൂലിക്കാറില്ല. എന്നാല്‍ അത് ഞാന്‍ കാര്യമാക്കുന്നില്ല. ശരിയാണ്, ഞാന്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ളയാളാണ്. എന്നാലും ഞാനൊരു ഇന്ത്യക്കാരിയാണ്’ ^മേരി കോം പറഞ്ഞു. താന്‍ ഒരുപാട് തവണ തോല്‍പിച്ച ഹരിയാന താരം പിങ്കി ജാന്‍ഗ്രയെ സഹായിക്കുന്ന നിലപാടാണ് സെലക്ടര്‍മാരുടേതെന്ന് മേരി ആരോപിച്ചു. റിങ്ങിന് പുറത്ത് പോരടിക്കാന്‍ ആഗ്രഹിക്കുന്നില്ളെന്ന് പറഞ്ഞ മേരി, താന്‍ ആരാണെന്ന് റിങ്ങില്‍ കാണിച്ചുകൊടുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല ജേതാവായ മേരിയെ 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഒഴിവാക്കി ജാന്‍ഗ്രയെയാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ഗെയിംസിന് മുമ്പായി നടന്ന ട്രയല്‍സില്‍ മേരിയെ ജാന്‍ഗ്ര തോല്‍പിച്ചിരുന്നു. മോശം ജഡ്ജിങ്ങാണ് അതിന് കാരണമെന്ന് മണിപ്പൂര്‍ താരം ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.