മന്ത്രിമാര്‍ കനിഞ്ഞില്ല; ഒ.പി ജയ്ഷയുടെ വീടുനിര്‍മാണം പാതിവഴിയില്‍

മാനന്തവാടി: രാജ്യത്തിനുവേണ്ടി മെഡലുകള്‍ വാരിക്കൂട്ടുമ്പോഴും ഒ.പി. ജയ്ഷ സങ്കടങ്ങളുടെ നടുക്കടലിലാണ്. പ്രായമായ അച്ഛനും അമ്മക്കും കയറിക്കിടക്കാന്‍ നല്ളൊരു വീടുനിര്‍മിച്ചുനല്‍കാന്‍ കഴിയാത്തതിലുള്ള വിഷമത്തിലാണ് താരം. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടിയപ്പോള്‍ വീടുനിര്‍മിക്കാന്‍ പണം നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മിയും വാഗ്ദാനം നല്‍കിയിരുന്നു.
ആകെ ലഭിച്ചതാകട്ടെ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കിയ അഞ്ചുലക്ഷം രൂപ മാത്രം. മറ്റു കായിക താരങ്ങള്‍ക്ക് 10 ലക്ഷം രൂപയും വീടില്ലാത്തവര്‍ക്ക് 10 സെന്‍റ് സ്ഥലവും നല്‍കിയിരുന്നു. ജയ്ഷക്ക് ലഭിച്ച അഞ്ചുലക്ഷം രൂപകൊണ്ട് തൃശ്ശിലേരി ജയാലയത്തിലെ പഴയ വീട് പൊളിച്ച് പുതിയ വീടിന്‍െറ നിര്‍മാണം തുടങ്ങി. അമ്മ ശ്രീദേവിയുടെ പേരില്‍ തിരുനെല്ലി സഹകരണ ബാങ്കില്‍ നിന്നും അമിത പലിശക്ക് മൂന്നുലക്ഷം രൂപയും കൂടി വായ്പയെടുത്തു. വീടിന്‍െറ മേല്‍ക്കൂര നിര്‍മിച്ചതോടെ ഈ തുക തീര്‍ന്നു. ഇതോടെ നിര്‍മാണവും നിലച്ചു. കഴിഞ്ഞ ഏപ്രിലിലാണ് നിര്‍മാണം ആരംഭിച്ചത്. വീട്ടിലേക്ക് വണ്ടി വരുന്ന വഴി ഇല്ലാത്തതിനാല്‍ നിര്‍മാണ സാമഗ്രികള്‍ ചുമന്നാണ് വീട്ടിലത്തെിച്ചത്. അതാണ് പണം തികയാതെ വന്നതെന്ന് അമ്മ ശ്രീദേവി പറഞ്ഞു.
രോഗിയായ അച്ഛന്‍ വേണുഗോപാലും  സഹോദരി ജയ്നയും ഭര്‍ത്താവ് പ്രമോദും രണ്ടു പെണ്‍മക്കളും ഈ ഷെഡിനുള്ളിലാണ് കിടന്നുറങ്ങുന്നത്. ഷെഡ് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഉള്ള സൗകര്യത്തില്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റാനുള്ള തയാറെടുപ്പിലാണ് ജയ്ഷയുടെ കുടുംബം.
ജയ്ഷ ഭര്‍ത്താവ് ഗുര്‍മിതിനൊപ്പം വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി ബംഗളൂരുവിലും കൊല്‍ക്കത്തയിലുമായി പരിശീലനത്തിലാണ്.
മന്ത്രിമാര്‍ പറഞ്ഞ വാക്ക് നിറവേറ്റാനായാല്‍ വയനാടിന്‍െറ കുഗ്രാമത്തില്‍നിന്നും വളര്‍ന്ന് രാജ്യത്തിന്‍െറ അഭിമാനമായി മാറിയ കായികതാരത്തിന് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാകുമത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.