റെബല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി; പാര്‍ട്ടി സ്ഥാനാര്‍ഥി റെബലുമായി

വെള്ളറട: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളറട ബ്ളോക് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ ഡി.ജി. രത്നകുമാറിനെ. രത്നകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണലി സ്റ്റാന്‍ലി വിമത സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വലിയ ജനാവലിയുമായി വോട്ടുപിടുത്തവും തുടങ്ങി. ചിഹ്നം ഇല്ലാതെ വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ഥിയായ യുവാവിനെ കൗതുകത്തോടെയാണ് ജനം വീക്ഷിച്ചത്. സ്റ്റാന്‍ലിന്‍െറ ജനസ്വാധീനവും തുടര്‍ന്നുണ്ടായേക്കാവുന്ന പരാജയവും മുന്നില്‍കണ്ട് യു.ഡി.എഫ് നേതൃത്വം ഡി.ജി. രത്നകുമാറിനെ പിന്തിരിപ്പിച്ച് നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു.

സ്റ്റാന്‍ലിയെ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസിലൂടെ വളര്‍ന്ന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ എസ്. ബാലന്‍ ഇത്തവണ മറുകണ്ടം ചാടി സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ പട്ടികജാതി സംവരണ വാര്‍ഡില്‍ മത്സരിക്കുന്നു.
കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമായിരുന്ന ജോര്‍ജുകുട്ടി പാര്‍ട്ടിവിട്ട് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അരിവാള്‍ ചുറ്റിക ചിഹ്നത്തിലായിരുന്നു. പട്ടികവര്‍ഗ സംവരണ വാര്‍ഡില്‍ കോണ്‍ഗ്രസ് ജോര്‍ജിനെ മലര്‍ത്തിയടിച്ചു. അവിടെ യു.ഡി.എഫിന്‍െറ രുദ്രന്‍കാണി വിജയതിലകം ചാര്‍ത്തി.

ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ജോര്‍ജുകുട്ടി കൈപ്പത്തി ചിഹ്നത്തില്‍ നോട്ടീസും പോസ്റ്ററുകളും നിരത്തി പ്രചാരണം തുടങ്ങി. ഇതിനിടയില്‍ യു.ഡി.എഫ് നേതൃത്വം മറ്റൊരു സ്ഥാനാര്‍ഥിയെ അമ്പൂരി പട്ടികവര്‍ഗ വാര്‍ഡ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പത്രികയും നല്‍കി കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് പിടുത്തവും തുടങ്ങി. എന്നാല്‍, ജോര്‍ജ് ഇപ്പോള്‍ യു.ഡി.എഫ് വിമതനാണ്. സി.പി.എം പ്രവര്‍ത്തകയും അമ്പൂരി പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ലാലിജോണ്‍ ഇപ്രാവശ്യം കൈപ്പത്തി അടയാളത്തില്‍ പഞ്ചായത്ത് ഓഫിസ് വാര്‍ഡില്‍ ജനവിധി തേടുന്നു. പാര്‍ട്ടിയെ ധിക്കരിച്ച ലാലിജോണിനെ പ്രസിഡന്‍റ് പദവിയില്‍നിന്ന് പുറത്തുചാടിക്കാന്‍ സി.പി.എം നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് ലാലിയുടെ മുന്നണിമാറ്റം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT