മങ്കട: മങ്കട ഗ്രാമപഞ്ചായത്തില്‍ രണ്ട് മുന്‍ പ്രസിഡന്‍റുമാര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സര രംഗത്ത്. വാര്‍ഡ് 14 കര്‍ക്കിടകത്ത് ചേരൂര്‍ നസീമയും വാര്‍ഡ് 18 തച്ചോത്ത് സി. ഹംസ എന്ന കുഞ്ഞാപ്പുവുമാണ് സ്ഥാനാര്‍ഥികള്‍.
1995ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച കുഞ്ഞാപ്പു പിന്നീട് ലീഗിനൊപ്പം നിന്ന് പഞ്ചായത്ത് പ്രസിഡന്‍റാവുകയായിരുന്നു. അതിനുശേഷം ബ്ളോക്ക് ഡിവിഷനിലേക്ക് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇത്തവണ കുട ചിഹ്നത്തിലാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ശശികുമാര്‍ കരങ്ങാട്ട് (സി.പി.എം), നടുമണ്ണില്‍ സുബ്രഹ്മണ്യന്‍ (ബി.ജെ.പി) എന്നിവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.
2005-10 കാലയളവില്‍ മങ്കട ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ച നസീമക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കാതിരുന്നത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനിരുന്ന നസീമയെ ലീഗ് സ്ഥാനാര്‍ഥിയാക്കി നിര്‍ത്താനായിരുന്നു പദ്ധതി. എന്നാല്‍, കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തിനൊടുവില്‍ നസീമയെ യു.ഡി.എഫ് സ്വതന്ത്രയായി മത്സരിപ്പിക്കുകയായിരുന്നു.
മൊബൈല്‍ ചിഹ്നത്തിലാണ് ഇത്തവണ നസീമ മത്സരിക്കുന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുല്‍ കരീം മത്സരിച്ച വാര്‍ഡാണിത്. ഇവിടെ എതിര്‍ സ്ഥാനാര്‍ഥി പട്ടിയില്‍ ഹസ്നയാണ് കുട ചിഹ്നത്തില്‍ മത്സരിക്കുന്നത്. ഈ വാര്‍ഡില്‍ വേറെ സ്ഥാനാര്‍ഥികളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.