മുണ്ടക്കയം പഴയ മുണ്ടക്കയമല്ല

മുണ്ടക്കയം:  മുണ്ടക്കയം പഴയ മുണ്ടക്കയമല്ല. രാഷ്ട്രീയമാറ്റങ്ങള്‍ക്കൊപ്പം വാര്‍ഡ് വിഭജനവും ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനെ അടിമുടി മാറ്റിയിരിക്കുകയാണ്. നാടിന്‍െറ  മനക്കണക്കുകള്‍ ഇടതു-വലത് മുന്നണികള്‍ക്ക് മന$പാഠമാണെങ്കിലും രൂപമാറ്റം ഏങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതൃത്വങ്ങള്‍. യു.ഡി.എഫിന്‍െറ കോട്ടയെന്ന് വിശേഷണമുണ്ടെങ്കിലും രണ്ടു തെരഞ്ഞെടുപ്പില്‍ മണ്ഡലം  എല്‍.ഡി.എഫിന്‍െറ സ്വന്തമായിരുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുണ്ടക്കയത്തോട് പുതുതായി ചേര്‍ക്കപ്പെട്ട മേഖലയായ ഈരാറ്റുപേയിലെ മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റും ഈരാറ്റുപേട്ട മുന്‍ കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റും ഈരാറ്റുപേട്ടയിലെ പ്രമുഖ അഭിഭാഷകനുമായ ജോമോന്‍ ഐക്കരയാണ് വലതു കോട്ടകാക്കാന്‍ അങ്കത്തട്ടിലുള്ളത്.  ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം, യുവധാരാ സന്നദ്ധസംഘടന ജില്ലാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കെ. രാജേഷാണ് ഇടതുപാളയത്തില്‍നിന്ന് ജനവിധി തേടുന്നത്.

ഇരു മുന്നണിക്കുമൊപ്പം എസ്.എന്‍.ഡി.പിയുമായുള്ള സഖ്യത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റാതെതന്നെ ബി.ജെ.പിയും പടക്കളത്തില്‍ തേരോട്ടം തുടങ്ങി. ബി.ജെ.പി പൂഞ്ഞാര്‍ നിയോജകണ്ഡലം വൈസ് പ്രസിഡന്‍റ്, എസ്.എന്‍.ഡി.പി ഹൈറേഞ്ച് യൂനിയന്‍ യൂത്ത് മൂവ്മെന്‍റ് മുന്‍ ജോ.സെക്രട്ടറിയും ഒലയനാട് എസ്.ജി.എം യു.പി സ്കൂളിലെ അധ്യാപകനുമായ പി.എസ്. മനോജാണ് മുണ്ടക്കയത്തില്‍ താമര വിരിയിക്കാന്‍ കച്ചകെട്ടിയിരിക്കുന്നത്.   ഈരാറ്റുപേട്ട പഞ്ചായത്ത് നഗരസഭയായതോടെ പൂഞ്ഞാര്‍ ഡിവിഷന്‍ രൂപപ്പെടുകയും അധികംവന്ന പഞ്ചായത്തുകള്‍ മുണ്ടക്കയത്തോട് ചേര്‍ത്തു. പുതുക്കിയ ഡിവിഷനില്‍ ഏഴു പഞ്ചായത്തുകളാണ് ഉള്ളത്.  

തെക്കേക്കര പഞ്ചായത്ത് മുഴുവനായും തീക്കോയി പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍, പൂഞ്ഞാര്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍, പാറത്തോട് പഞ്ചായത്തിലെ 19ല്‍ 17 വാര്‍ഡുകള്‍, കൂട്ടിക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, മുണ്ടക്കയം പഞ്ചായത്തിലെ 21ല്‍ 13 വാര്‍ഡുകള്‍, കോരുത്തോട് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ എന്നിങ്ങനെ പുതിയ ഡിവിഷനില്‍ ഉള്‍പെടുന്നു.  ജില്ലാ കൗണ്‍സില്‍ രൂപവത്കരണം മുതല്‍ ചെങ്കൊടി പാറിച്ച ഡിവിഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ്  യു.ഡി.എഫിന് ജയിക്കാനായത്. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയിലെ ടി.കെ. രാജനും പിന്നീട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ ഒ.പി.എ.സലാമും ലൈലാമോഹനും വിജയം കൊയ്തു.

തന്നെ കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയ ലൈലമോഹനു തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍  13200 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു.ഡി.എഫിലെ അനിത ഷാജി വിജയിച്ചതോടെ ചരിത്രം വഴിമാറിയിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവിട്ടുപോയ ഡിവിഷന്‍ പുതു രൂപത്തില്‍ തിരിച്ചുപിടിക്കാനാണ്  യുവത്വത്തിന്‍െറ പ്രസരിപ്പോടെ എല്‍.ഡി.എഫിന്‍െറ ശ്രമം. കെ.പി.സി.സി  സെക്രട്ടറി പി.എ. സലിം അവസാന നിമിഷം വരെ സീറ്റിനായി അവകാശമുന്നയിച്ച സീറ്റ നഷ്ടപ്പെട്ടപ്പോഴുണ്ടായ അനുഭവം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഹിന്ദുവോട്ടുകളിലെ ഏകീകരണവും ഇവര്‍ ലക്ഷ്യമിടുന്നു. കണക്കുകൂട്ടലുകള്‍ എന്തൊക്കെയാണെങ്കിലും അടിയൊഴുക്കുകളാകും മുണ്ടക്കയത്ത്  താരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.