ഹോട്ടലുടമകളായ ദമ്പതികളെ പാചകക്കാരന്‍ തലക്കടിച്ചുകൊന്നു

ബംഗളൂരു: നഗരത്തിൽ വീടിനോട് ചേ൪ന്ന് വെജിറ്റേറിയൻ ഹോട്ടൽ നടത്തിയിരുന്ന ദമ്പതികളെ തൊഴിലാളി ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി, തിരക്കേറിയ കോട്ടൺ പേട്ടിലാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. ആഗ്രയിൽനിന്ന് ബംഗളൂരുവിലെത്തി മഹാലക്ഷ്മി പുര എന്നപേരിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തിയിരുന്ന പങ്കജ്-ബബിത ശ൪മ ദമ്പതികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ദൃക്സാക്ഷിയായ ഇവരുടെ ഏഴു വയസ്സുകാരിയായ മകളും ആക്രമണത്തിനിരയായി. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഹോട്ടൽ നടത്തിയിരുന്ന ചെറിയ മുറിയോട് ചേ൪ന്നുതന്നെയായിരുന്നു പങ്കജും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ അയൽവാസികൾ വിവരമറിയിച്ചതിനെ തുട൪ന്ന് സ്ഥലത്തെത്തിയ പൊലീസാണ്  ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. കട അടച്ചതിനു ശേഷമാണ് കൊല നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിനുശേഷം ഇവരുടെ  ഹോട്ടലിൽ തൊഴിലാളിയായിരുന്ന അസം സ്വദേശിയായ ചെറുപ്പക്കാരൻ ഒളിവിലാണ്. ഒരാഴ്ച മുമ്പാണ് ഇയാൾ പാചകക്കാരനായി ജോലിക്കു കയറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇരുമ്പുദണ്ഡുപയോഗിച്ച് തലക്ക് അടിയേറ്റതിനെ തുട൪ന്നുണ്ടായ മാരകമായ മുറിവുകളാണ് മരണകാരണം. കൊലപാതകത്തിൻെറ കാരണം ഇനിയും വ്യക്തമല്ല. കൃത്യം നടത്താനുപയോഗിച്ച ആയുധം സംഭവ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. അസം സ്വദേശിയുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. ഇയാൾക്കു വേണ്ടി തിരച്ചിൽ ഊ൪ജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.