വിവാഹപ്പിറ്റേന്ന് വിഷാദം വിരുന്നെത്തുമ്പോള്‍

'നവവധു ഭ൪ത്തൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ അല്ലെങ്കിൽ തൂങ്ങിമരിച്ച നിലയിൽ'. ഇത്തരം വാ൪ത്തകൾ ഇന്ന് പത്രങ്ങളിൽ പതിവായിരിക്കുന്നു.

മണവാട്ടിയുടെ വേഷത്തിലുള്ള യുവതിയുടെ ഫോട്ടോയും വാ൪ത്തയും കാണുമ്പോൾ കല്യാണം കഴിഞ്ഞ് ഒരാഴ്ചയാവും മുമ്പുതന്നെ സ്ത്രീധന പീഡനമോ എന്നെല്ലാവരും  മൂക്കത്ത് വിരൽ വെക്കുന്നു. അല്ലെങ്കിൽ പ്രണയനൈരാശ്യം എന്ന പതിവ് കുറ്റം ചാ൪ത്തി വിധിയെഴുതുന്നു. എന്നാൽ, യഥാ൪ഥത്തിൽ എന്താണ് സംഭവിക്കുന്നത്...?


ചില കേസുകളിൽ സ്ത്രീധന പീഡനവും പ്രണയ നൈരാശ്യവുമൊക്കെ കടന്നുവരാറുണ്ടെങ്കിലും ഭൂരിപക്ഷം ആത്മഹത്യകൾക്ക് പിറകിലും ചിന്താശേഷി നഷ്ടമായ ഒരു മനസ്സിന്റെ സാന്നിധ്യമാണെന്നാണ് മനോരോഗ വിദഗ്ധ൪ കരുതുന്നത്. പലപ്പോഴും അത് 'അഡ്ജസ്റ്റ്മെന്റ് ഡിസ് ഓഡ൪' എന്ന്  ഡോക്ട൪മാ൪ വിളിക്കുന്ന പരിതസ്ഥിതിയുമായി യോജിച്ചുപോകാനാവാത്ത മാനസികാവസ്ഥയും വിഷാദവും ചേ൪ന്നുള്ള രോഗം കാരണമാവാം.

 

ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്നവരേക്കാൾ എത്രയോ കൂടുതൽ പേ൪ ആത്മഹത്യാശ്രമങ്ങളുടെ പേരിൽ  ആശുപത്രികളിലും സൈക്യാട്രിസ്റ്റുകളുടെയടുത്തും എത്തുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങൾ വിശകലനം ചെയ്യുമ്പോൾ ഭൂരിപക്ഷം കേസുകളിലും ഈ അഡ്ജസ്റ്റ്മെന്റ് ഡിസ് ഓഡറും വിഷാദരോഗവും വില്ലനായി കാണാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വിവാഹത്തിന്റെ തൊട്ടടുത്ത നാൾ വധുവോ വരനോ ആത്മഹത്യയിൽ അഭയം തേടുമ്പോൾ ഇഷ്ടമില്ലാത്ത വിവാഹത്തിന്റെ പരിണിതഫലം എന്നേ ആരും കരുതു. എന്നാൽ, പ്രണയിച്ച് വിവാഹം കഴിച്ചവരിലും ഇഷ്ടത്തോടെ വിവാഹം കഴിച്ചവരിലും ഇത്തരം പ്രവണത കാണുമ്പോൾ  അതിന്റെ യഥാ൪ഥ കാരണമറിയാതെ എല്ലാവരും കുഴങ്ങുന്നു.

 

പ്രത്യേക കാരണങ്ങൾ കൂടാതെത്തന്നെ ഒരാളിൽ വിഷാദരോഗം തലപൊക്കാമെന്നുള്ളതും ഒരു വസ്തുതയാണ്.
വധുവാണ് ജീവനൊടുക്കിയതെങ്കിൽ വരനും കുടുംബവും പ്രതിക്കൂട്ടിലാവുന്നു. മറിച്ച്, വരനാണ് മരിച്ചതെങ്കിൽ ഹിന്ദു സമുദായത്തിൽ പെണ്ണിന് 'ചൊവ്വാ ദോഷ'മുണ്ടോ എന്ന് സംശയിക്കുന്നു. മറ്റ് സമുദായങ്ങളും വിധവയായ പെണ്ണിനെ ആശങ്കയോടെ അല്ലെങ്കിൽ ഭയത്തോടെ നോക്കുന്നു. എന്നാൽ, ഇവിടെയെല്ലാം നമ്മുടെ സമൂഹം കഥയറിയാതെ ആട്ടം കാണുകയാണെന്നതാണ് വാസ്തവം.


വിഷാദരോഗം അഥവാ ഡിപ്രഷൻ ബാധിക്കുകയും  കൃത്യമായ ചികിത്സയോ സഹായഹസ്തമോ ലഭിക്കാതെവരുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തി പലപ്പോഴും ആത്മഹത്യയിൽ അഭയം തേടുന്നത്. ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമാണ് ഇത്തരം വ്യക്തികൾക്കുള്ളതെന്ന് കുടുംബാംഗങ്ങളും അടുത്തറിയുന്നവരും അദ്ഭുതപ്പെടുമ്പോൾ ഈ വ്യക്തികൾ അനുഭവിച്ച യഥാ൪ഥ പ്രശ്നം ആരും കാണാതെ പോകുന്നു. യഥാസമയത്ത് കൃത്യമായ  വിദഗ്ധ ചികിത്സ ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്ന ഒരു ജീവനാണ് പൊലിഞ്ഞുപോയതെന്ന് ആരും ഓ൪ക്കുന്നില്ല.


വിവാഹത്തെ തുട൪ന്നുള്ള ദിവസങ്ങളിൽ വധുവിന്റെ മുഖത്തുള്ള സങ്കടഭാവത്തെ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞതിലുള്ള സങ്കടമായി തെറ്റിദ്ധരിക്കുന്നതാണ് ദുരന്തത്തിലേക്കുള്ള ആദ്യചുവടുവെപ്പ്. വിഷാദരോഗത്തിന്റെ ഈ തിരനോട്ടത്തെ 'രണ്ട് ദിവസം കഴിഞ്ഞാൽ ഇതൊക്കെ മാറിക്കൊള്ളും' എന്ന പതിവുരീതിയിൽ എല്ലാവരും എഴുതിത്തള്ളുന്നു. വിഷാദം ബാധിച്ച വധുവിന്റെ മൌനത്തെയും നിഷ്ക്രിയാവസ്ഥയെയും അവളുടെ പ്രത്യേക സ്വഭാവമായോ പുതിയ വീടുമായി പൊരുത്തപ്പെടാനുള്ള വിമുഖതയായോ വിലയിരുത്തപ്പെടുന്നു.


കരച്ചിലിനെ വീട് വിട്ടുപോന്ന ദുഃഖമായി അവഗണിക്കുന്നു. എന്നാൽ, ഈ സമയത്തൊക്കെ രോഗിയായ വ്യക്തി അത്യാവശ്യമായ ചികിത്സയോ സാന്ത്വനമോ ലഭിക്കാതെ വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയായിരിക്കും.

ഇനി വ്യക്തിയുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞാലോ..? മനോരോഗിയായ ഒരാളെ ഞങ്ങളുടെ തലയിൽ കെട്ടിവെച്ചുവെന്നും ഈ ബന്ധവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നുമുള്ള രീതിയിൽ കുടുംബാംഗങ്ങൾ തീരുമാനമെടുക്കുന്നു. ഫലമോ.. വിഷാദത്തിന്റെ പിടിയിലകപ്പെട്ട് നിസ്സഹായാവസ്ഥയിലായ രോഗി കൂടുതൽ വിഷാദത്തിലേക്ക് പതിക്കുന്നു. ഭ൪ത്താവിൽനിന്നും ഭ൪തൃവീട്ടിൽനിന്നും സഹായവും സമാശ്വസിപ്പിക്കലും ലഭിക്കുന്നതിന് പകരം രോഗം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ചുവെന്ന കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും രോഗത്തിന്റെ കാഠിന്യാവസ്ഥയെ വ൪ധിപ്പിക്കുന്നു. ഇതോടെ രോഗി മരണത്തിന്റെ വഴിയിലേക്ക് നീങ്ങുന്നു.
ഇത്തരം അവസ്ഥകൾ ഏത് കുടുംബത്തെയും ഏത് സമയത്തും ബാധിച്ചേക്കാവുന്നതായതിനാൽ വിഷാദരോഗത്തെക്കുറിച്ചുള്ള പ്രാഥമിക അറിവുകളെങ്കിലും എല്ലാവ൪ക്കും ഉണ്ടായിരിക്കേണ്ടതാണ്.


എന്താണ് വിഷാദ രോഗം? എങ്ങനെ അത് തിരിച്ചറിയാം? രോഗം തിരിച്ചറിഞ്ഞാൽ പിന്നീട് എന്ത് ചെയ്യണം? എന്നീ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാ൪ക്ക് മാത്രമല്ല തികച്ചും വിദ്യാസമ്പന്നരായ വ്യക്തികൾക്ക് പോലും ഒട്ടും അറിവില്ലെന്നതാണ് വാസ്തവം.


അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ജനറൽ ഡോക്ട൪മാരെ സമീപിക്കുമ്പോൾ പോലും രോഗം മനസ്സിനാണെന്നും ആ നിലക്കുള്ള ചികിത്സയാണ് വേണ്ടതെന്നും തിരിച്ചറിയാൻ വൈകുന്നു.
ലോകത്തിൽ നൂറിൽ പതിനഞ്ചോളം പേ൪ക്ക് വിഷാദരോഗം ചെറിയതോതിലെങ്കിലും ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത്തരത്തിൽ വിഷാദരോഗം പിടിപെടുന്ന 15 ശതമാനം പേരും ആത്മഹത്യയിൽ അഭയം തേടുന്നുവെന്നും ഈ കണക്ക് സൂചിപ്പിക്കുന്നു.


സങ്കടവും വിഷാദവും രണ്ട് വ്യത്യസ്ത കാരണങ്ങൾ മൂലമുണ്ടാകുന്ന മാനസികാവസ്ഥയാണ്. ഇവയെ ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നതോ വേ൪തിരിച്ച് കാണാൻ കഴിയാതിരിക്കുന്നതോ ആണ് പലപ്പോഴും രോഗം അവഗണിക്കപ്പെടാനുള്ള പ്രധാന കാരണം.
നിത്യജീവിതത്തിലെ പല ഘട്ടങ്ങളിലും നമുക്ക് സങ്കടം വന്നേക്കാം. ഈ സങ്കടം വിഷാദത്തിന്റെ ഒരു ഭാഗം മാത്രമാണ്. സാധാരണ സങ്കടം അതുണ്ടാവാനുണ്ടായ കാരണം ഇല്ലാതാവുമ്പോൾ പതുക്കെ കുറയുന്നു. അല്ലെങ്കിൽ ആ അവസ്ഥയുമായി പൊരുത്തപ്പെടുമ്പോൾ ഇല്ലാതാകുന്നു. എന്നാൽ, വിഷാദരോഗം മൂലമുണ്ടാകുന്ന സങ്കടം കൂറെക്കൂടി തിവ്രമായതും സ്ഥിരമായി നിൽക്കുന്നതുമായിരിക്കും. നിസ്സാര കാരണങ്ങൾക്കുപോലും അമിതമായി സങ്കടപ്പെടുകയോ അത് നീണ്ടുനിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.


ചിലരിൽ പ്രത്യേക കാരണങ്ങളില്ലാതെത്തന്നെ ദുഃഖവും സങ്കടവും കണ്ടേക്കാം. അതിരാവിലെ ഉറക്കമുണരുക, പിന്നീട് ഉറക്കം വരാതിരിക്കുക, മനസ്സിൽ നെഗറ്റീവ് ചിന്തകൾ മാത്രം സ്ഥാനം പിടിക്കുക, ജോലികൾ ചെയ്യാനും മറ്റുള്ളവരോട് ഇടപഴകാനും ബുദ്ധിമുട്ട് തോന്നുക, നേരത്തേ താൽപര്യമുണ്ടായിരുന്ന കാര്യങ്ങളിൽ താൽപര്യം ഇല്ലാതാവുക, ഭക്ഷണത്തോടും ലൈംഗിക കാര്യങ്ങളിലും താൽപര്യം കുറയുക, സ്വയം കുറ്റപ്പെടുത്തുക, സ്വന്തം കഴിവുകളെ കാണാതിരിക്കുക, തന്നെ ആ൪ക്കും സഹായിക്കാൻ കഴിയില്ലെന്നും താൻ ഈ ഭൂമിക്ക് ഒരു ഭാരമാണെന്നും തോന്നുക, ഇനി മരണം മാത്രമാണ് പ്രതിവിധി എന്ന് തീരുമാനിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ വിഷാദരോഗം ബാധിച്ചവരിൽ കാണുന്നത്. അപൂ൪വം ചിലരിൽ ഉറക്കക്കൂടുതലും എപ്പോഴും ഉറക്കം തൂങ്ങുന്ന അവസ്ഥയും ഭക്ഷണത്തോട് ആ൪ത്തിയും കണ്ടേക്കാം.
ഒരാളിൽ ഇത്തരം അവസ്ഥ സ്വയം തിരിച്ചറിയുകയോ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ ചികിത്സ തേടേണ്ടതാണ്്.


വിവാഹത്തോടനുബന്ധിച്ചുള്ള വിഷാദരോഗം യഥാ൪ഥത്തിൽ ആ വ്യക്തിയുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന രോഗാവസ്ഥ പുത്തേക്ക് പ്രത്യക്ഷപ്പെടുന്നതാണ്. അല്ലെങ്കിൽ ഒരു വ്യക്തിയിൽ ചെറിയതോതിൽ തിരിച്ചറിയപ്പെടാതെ പോകുന്ന രോഗാവസ്ഥ ഗുരുതരാവസ്ഥയിലെത്തുന്നതാണ്.


ഒരു വ്യക്തിയുടെ മനസ്സിനകത്തെ സംഘ൪ഷങ്ങളും ആശങ്കകളും പരിധി കടക്കുമ്പോഴാണ് ഇത്തരം രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വിവാഹം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണ്. ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും പുതിയ സാഹചര്യങ്ങളുമായി  പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മയും ഭയവും ചേ൪ന്ന് പൊതുവെ മാനസികാരോഗ്യം കുറഞ്ഞ വ്യക്തിയെ കീഴ്പ്പെടുത്തുമ്പോഴാണ് വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങൾ തലപൊക്കുന്നത്.


മേൽപറഞ്ഞ ലക്ഷണങ്ങൾ ഒരു വ്യക്തിയിൽ കണ്ടാൽ, പ്രത്യേകിച്ച് വിവാഹത്തിന് തൊട്ടുപിറകെ അനുഭവപ്പെട്ടാൽ ഉടൻ വിദഗ്ധചികിത്സ തേടേണ്ടതാണ്. പാരമ്പര്യമായി വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങളുള്ള വ്യക്തികൾ ഇത്തരം സന്ദ൪ഭങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.


ദീ൪ഘകാലത്തെ ക്ഷമയോടെയുള്ള ചികിത്സകൊണ്ടും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹപൂ൪ണമായ പിന്തുണയുമുണ്ടെങ്കിൽ നിശേãഷം മാറ്റിയെടുക്കാവുന്ന രോഗമാണിത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.