ബംഗളുരു സ്ഫോടനകേസ്: വിചാരണ വൈകിപ്പിക്കുന്നത് മഅ്ദനിയെന്ന് കര്‍ണാടക

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസ് വിചാരണ വൈകാന്‍ കാരണം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിയാണെന്നും കേസുകളുടെ വിചാരണ ഒന്നിപ്പിക്കണമെന്ന അദ്ദേഹത്തിന്‍െറ അപേക്ഷ പരിഗണിക്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഒന്നര വര്‍ഷംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കാമെന്നാണ് എന്‍.ഐ.എ കോടതി അറിയിച്ചിരിക്കുന്നതെന്നും മഅ്ദനിയുടെ അപേക്ഷ പരിഗണിച്ചാല്‍ അത് വീണ്ടും വൈകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്‍റ് കമീഷണര്‍ ശാന്തകുമാര്‍ എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്നതുള്‍പ്പെടെയുള്ള വ്യത്യസ്ത കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ ഏകീകരിച്ചാല്‍ അത് കേസിന് തടസ്സമാകും. കുറ്റംചുമത്തലും തെളിവെടുപ്പിന്‍െറ 60 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി വിചാരണ ഏകീകരിക്കാനാകില്ല. പ്രത്യേക എന്‍.ഐ.എ കോടതി സ്ഥാപിക്കാന്‍ വൈകിയെന്നു സമ്മതിക്കുന്ന സത്യവാങ്മൂലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ അനുമതി കിട്ടാന്‍ കാത്തുനിന്നതാണ് കാലതാമസത്തിന് കാരണമെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ കുഴപ്പമല്ളെന്നും വിശദീകരിക്കുന്നു.

വിചാരണ തുടങ്ങി എട്ടു മാസത്തിനുശേഷമാണ് മഅ്ദനി അഭിഭാഷകനെ നിയോഗിച്ചതെന്നും പ്രതികള്‍ ഇടക്കിടെ അഭിഭാഷകരെ മാറ്റുന്നത് കേസ് നടപടികളെ ബാധിക്കുന്നുണ്ടെന്നും കര്‍ണാടക ആരോപിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണങ്ങളുണ്ടെന്നും ചികിത്സക്ക് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ അപേക്ഷ പരിഗണിക്കരുതെന്നും സര്‍ക്കാര്‍ വാദിക്കുന്നു.  നേരത്തേ, കേസ് വിചാരണ ഒന്നിച്ചാക്കണമെന്ന മഅ്ദനിയുടെ ഹരജിയില്‍ വിചാരണ കോടതി തീരുമാനമെടുക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

വിചാരണ കോടതി ഈ ആവശ്യം നിഷേധിച്ചതിനെതിരെ മഅ്ദനി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത് നിലനില്‍ക്കില്ളെന്നും കര്‍ണാടക പറയുന്നു. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കുന്നതിനു പകരം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത് മറികടക്കലാണെന്നാണ് സര്‍ക്കാറിന്‍െറ പക്ഷം.  മഅ്ദനിയുടെ കേസ് പരിഗണിച്ചിരുന്ന രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസ് ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.