സിവില്‍ സര്‍വിസില്‍ ഒ.ബി.സിക്ക് കുരുക്കെന്ന് ആരോപണം

ന്യൂഡല്‍ഹി: അഖിലേന്ത്യാ സിവില്‍ സര്‍വിസസ് പരീക്ഷ എഴുതുന്ന ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് ക്രീമിലെയര്‍ ഫോര്‍മുലയുടെ പേരില്‍ ഐ.എ.എസ്, ഐ.പി.എസ് അവസരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടിയും ആര്‍.ജെ.ഡിയും പാര്‍ലമെന്‍റില്‍ ആരോപിച്ചു.
ലോക്സഭയിലെ ശൂന്യവേളയില്‍ ആര്‍.ജെ.ഡിയിലെ ജയ്പ്രകാശ് നാരായണ്‍ യാദവും സമാജ്വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവുമാണ് വിഷയം ഉന്നയിച്ചത്. ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാന്‍ മേല്‍ത്തട്ട് മാനദണ്ഡംകൊണ്ട് കുരുക്കുകയാണെന്ന് ഇരുവരും പറഞ്ഞു.

ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശ നടപ്പാക്കിയതു മുതലാണ് പ്രശ്നം. താഴത്തെട്ടില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് വരുമാനം സംബന്ധിച്ച മാനദണ്ഡം പ്രയാസം സൃഷ്ടിക്കുകയാണ്. തെറ്റായ വിവരണമാണ് നല്‍കുന്നതെന്ന വിശദീകരണത്തോടെ സര്‍ക്കാര്‍ ഇത് നിഷേധിച്ചു. ഒ.ബി.സി മേല്‍ത്തട്ട് ഫോര്‍മുലയില്‍ ഏതൊരു മാറ്റത്തിനും സര്‍ക്കാര്‍ തയാറാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. 2004ലെ യു.പി.എ ഭരണകാലം മുതല്‍ ക്രീമിലെയര്‍ ചട്ടം നിലവിലുണ്ട്. അതേ ചട്ടമാണ് ഇപ്പോഴും തുടരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് ഉദ്യോഗാര്‍ഥികളില്‍നിന്നുള്ള കോടതി കേസുകള്‍ ഒഴിവാക്കാനാണ് ക്രീമിലെയര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഒ.ബി.സി ഉദ്യോഗാര്‍ഥികളില്‍നിന്ന് തേടുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. എങ്കിലും ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ.ബി.സി അവകാശങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാന്‍ ദേശീയ പിന്നാക്ക വിഭാഗ കമീഷന് ഭരണഘടനാ പദവി നല്‍കണമെന്ന് ബി.ജെ.പിയിലെ ഹുക്കുംദേവ് നാരായണ്‍ യാദവ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.