കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു; രണ്ടു മരണം കൂടി 

ശ്രീനഗര്‍: തുടര്‍ച്ചയായി അഞ്ചാം ദിവസവും ജനജീവിതം സ്തംഭിപ്പിച്ച് കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രൂക്ഷമായ സംഘര്‍ഷത്തിന് ശമനമായെങ്കിലും ഏതാനും ദിവസം കൂടി നിരോധാജ്ഞ തുടരും. പാംപൂര്‍, കുപ്വാര മേഖലകളിലാണ് നിരോധാജ്ഞ. സംഘര്‍ഷത്തിന് അയവുവന്നെങ്കിലും ബുധനാഴ്ചയും ചിലയിടങ്ങളില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. അനന്ത് നാഗ് ജില്ലയിലെ ഹര്‍നാഗില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ യുവാക്കള്‍ കല്ളേറ് നടത്തി. തുടര്‍ന്ന്, സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് മരിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. കഴിഞ്ഞ ശനിയാഴ്ച സംഘര്‍ഷത്തില്‍ പരിക്കേറ്റ മുഷ്താഖ് അഹ്മദ് എന്നയാളും ബുധനാഴ്ച മരിച്ചു. ഇതോടെ മരണ സംഖ്യ 35 ആയി.  

അതിനിടെ, പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനിയെ പൊലീസ് തടവിലാക്കി. 1931ലെ പോരാട്ടത്തിന്‍െറ 85ാം വാര്‍ഷിക ദിനപരിപാടി നടക്കുന്ന സ്ഥലത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് തടവിലാക്കിയത്.
സമാധാനം പുന$സ്ഥാപിക്കുന്നതിന് മുഴുവന്‍ ജനങ്ങളുടെയും സഹായം ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. ഖ്വാജ ബസാറിലെ രക്തസാക്ഷി കുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംഘര്‍ഷത്തിനിടെ കല്ളേറിലും വെടിയുണ്ടയുടെ ചീളുകള്‍ തെറിച്ചും നിരവധി പേര്‍ക്ക് കണ്ണിന് പരിക്കേല്‍ക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ശ്രീനഗറിലെ ഒരു ആശുപത്രിയില്‍ മാത്രം കണ്ണിന് സാരമായ പരിക്കേറ്റ നൂറിലധികം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ പരിശോധിക്കാന്‍ സംസ്ഥാനത്തിനകത്തെ സൗകര്യങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തില്‍ മെഹ്ബൂബ കേന്ദ്രസഹായം തേടി. ന്യൂഡല്‍ഹിയില്‍നിന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. 

അതിനിടെ, സംഘര്‍ഷത്തിനിടെ വ്യാപകമായി ആയുധ മോഷണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ധംലാല്‍ ഹാന്‍ജിപുരയിലെ ഒരു പൊലീസ് സ്റ്റേഷനില്‍നിന്ന് 70ഓളം തോക്കുകള്‍ കാണാതായി. സൈന്യത്തിന്‍െറ കൈയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം രണ്ടിടത്ത് നടന്നു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സൈനികര്‍ക്കുനേരെയും ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.