നെജ്മ ഹെബ്ത്തുല്ലയും ജി.എം സിദ്ധേശ്വരയും രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിലെ ന്യൂനപക്ഷ മന്ത്രിമാര്‍ തമ്മിലെ പോരിന് അറുതിവരുത്തി ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല രാജിവെച്ചു. നജ്മയുടെ ബദ്ധവൈരിയും സഹമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ സ്വതന്ത്ര ചുമതല നല്‍കി സ്ഥാനക്കയറ്റവും നല്‍കി. ഉരുക്ക് ഘനവ്യവസായ സഹമന്ത്രി ജി.എം. സിദ്ദേശ്വരയും രാജിവെച്ചു. നഗരവികസന സഹമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ബാബുല്‍ സുപ്രിയോയെ തല്‍സ്ഥാനത്ത് നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.

മൗലാന അബുല്‍കലാം ആസാദിന്‍െറ പേര മരുമകളും പഴയ കോണ്‍ഗ്രസ് നേതാവുമായ നജ്മയെ പ്രായാധിക്യം മൂലം മന്ത്രിസഭയില്‍നിന്ന് മാറ്റുമെന്നും ഗവര്‍ണറാക്കുമെന്നും സൂചനയുണ്ടായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയില്‍ നജ്മ ഉള്‍പ്പെട്ടിരുന്നുമില്ല. അതിനുശേഷമാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരപ്പിച്ച് നജ്മയുടെ രാജി. നജ്മക്ക് പകരം പദവി ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശിയാ വിഭാഗത്തെ ബി.ജെ.പിയോട് അടുപ്പിക്കാന്‍കൂടി ലക്ഷ്യമിട്ടാണ് നഖ്വിയുടെ സ്ഥാനക്കയറ്റം.

നജ്മ ഹിബത്തുല്ലയും മുഖ്താര്‍ അബ്ബാസ് നഖ്വിയും തമ്മിലെ പോരിന് മോദി സര്‍ക്കാറിനോളം പഴക്കമുണ്ട്. മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഇരുവരും ശാസ്ത്രി ഭവനിലും അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്തും ഒരേസമയം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇത് മറികടക്കാന്‍ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നജ്മ വിപുലമായ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചു.

ഝാര്‍ഖണ്ഡില്‍ ന്യൂന പക്ഷങ്ങള്‍ക്കെതിരായ ആക്രമണം പ്രതിപക്ഷം സഭയിലുന്നയിച്ചപ്പോഴാണ് മറുപടി പറയുന്നതിന്‍െറ പേരില്‍ പരസ്യമായി വഴക്കടിച്ചത്. സഭയില്‍ മറ്റംഗങ്ങളുടെ മുന്നില്‍വെച്ച് ഇരുവരുമുണ്ടാക്കിയ വഴക്ക് അവസാനിപ്പിക്കാന്‍ കാബിനറ്റ് മന്ത്രി തന്‍വര്‍ ചന്ദ്ര ഗെഹ്ലോട്ട് അടക്കമുള്ളവര്‍ പാടുപെട്ടു. നഖ്വിയെ ഒരുവിധം പറഞ്ഞ് തിരിച്ചയച്ചെങ്കിലും നജ്മയെ തണുപ്പിക്കാനായില്ല. നഖ്വിയുടെ നിലപാട് ഒരു നിലക്കും അംഗീകരിക്കില്ളെന്ന് പറഞ്ഞ് ഒടുവില്‍ നജ്മ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.