ദിഗ് വിജയ്സിങ്ങും അമൃത റായിയും വിവാഹിതരായി

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ടെലിവിഷന്‍ അവതാരക അമൃത റായിയും തമ്മിലുള്ള  വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചെന്നൈയില്‍ ഹിന്ദു ആചാര പ്രകാരം ഇവരുടെ വിവാഹം കഴിഞ്ഞതായി ദി ന്യൂ ഇന്ത്യന്‍  എക്സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അറുപത്തെട്ടുകാരനായ ദിഗ് വിജയും നാല്‍പത്തിനാലുകാരിയായ അമൃത റായിയും തമ്മിലുള്ള ബന്ധം നേരത്തേ വിവാദമായിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍  പ്രചരിച്ചതോടെയാണ് ബന്ധം പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് ബന്ധം സ്ഥിരീകരിച്ച് ദിഗ് വിജയ് സിങ് തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. അടുത്തിടെയാണ് അമൃത റായ്  മുന്‍ ഭര്‍ത്താവ് ആനന്ദ് പ്രധാനുമായുള്ള വിവാഹബന്ധം   നിയമപരമായി വേര്‍പെടുത്തിയത്.

ദിഗ് വിജയിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതായി അമൃത റായ് വെളിപ്പെടുത്തിയിരുന്നു. അമൃത ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയാണ്‌ ഇരുവരും വിവാഹിതരായ വിവരം അറിയിച്ചത്. ദിഗ് വിജയ് സിങ്ങിന്‍െറ ഭാര്യ കാന്‍സര്‍ ബാധിച്ചു രണ്ടു വര്‍ഷം മുമ്പു മരിച്ചു.

കഴിഞ്ഞ ഒന്നരവര്‍ഷക്കാലം കടുത്ത സമ്മര്‍ദങ്ങളുടേതായിരുന്നെന്നും അക്കാലത്തു കൂടെ നിന്നവരോടു നന്ദി പറയുന്നെന്നും അമൃത റായ് പോസ്റ്റില്‍ പറയുന്നു. സൈബര്‍ ക്രൈമിന്‍റെ ഇരയാണ് ഞാന്‍. എന്നെ പലരും മോശമായ കമന്‍റുകളും വാക്കുകളും ഉപയോഗിച്ചു പരിഹസിച്ചു. പലരും ഞങ്ങളുടെ പ്രായത്തെയാണ് ചൂണ്ടിക്കാട്ടിയത്.  ഏതു പ്രായത്തില്‍ എന്തു ചെയ്യണമെന്ന് എന്‍െറ യുക്തിയും വിവേകവും അനുസരിച്ചു തിരിച്ചറിയാനാകും. ആധുനികവും പുരോഗമനാത്മകവുമായ ഇന്ത്യയിലാണ് ജീവിക്കുന്നത്. ദിഗ് വിജയിന്‍റെ സ്വത്തുക്കള്‍ മക്കളുടെ പേരില്‍ എഴുതിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമൃത പോസ്റ്റില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.