റോഡില്‍ പൊലിഞ്ഞത് 75,000 യൗവനങ്ങള്‍

ന്യൂഡല്‍ഹി: യുദ്ധത്തെക്കാള്‍ കൂടുതല്‍ പേര്‍ റോഡില്‍ മരിക്കുന്നുവെന്ന് ഞെട്ടിക്കുന്ന സത്യം സാക്ഷ്യപ്പെടുത്തി ഗതാഗത മന്ത്രാലയത്തിന്‍െറ ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റോഡുകളില്‍ പൊലിഞ്ഞത് 75,000 യൗവനങ്ങള്‍. 15നും 34നും ഇടയില്‍ പ്രായമുള്ളവരുടെ മാത്രം കണക്കാണിത്. അതില്‍ 82 ശതമാനവും പുരുഷന്മാര്‍.
2014ല്‍ റോഡപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍  53.8 ശതമാനം പേരാണ് 15നും 34നും ഇടയിലുള്ളവര്‍. 35നും 64നും ഇടയിലുള്ളവര്‍ 35.7 ശതമാനം വരും. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് 15നും 29നും ഇടയിലുള്ളവരിലെ മരണത്തിന്‍െറ പ്രധാന കാരണം റോഡപകടമാണ്. വര്‍ഷംതോറും 3.4 ലക്ഷം ചെറുപ്പക്കാരാണ് ലോകത്ത് റോഡുകളില്‍ പിടഞ്ഞുവീണൊടുങ്ങുന്നത്.
‘ലോകത്തിന്‍െറ ശ്രദ്ധ അടിയന്തരമായി പതിയേണ്ട വിഷയമാണിത്. റോഡില്‍ എങ്ങനെ മാന്യമായി പെരുമാറണമെന്ന് കുടുംബങ്ങള്‍ക്കുള്ളില്‍ തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇല്ളെങ്കില്‍ കുടുംബങ്ങളും സമൂഹവും പേറേണ്ടിവരുന്നത് കനത്ത നഷ്ടമാണ്’-റോഡ് സുരക്ഷാ വിദഗ്ധന്‍ രോഹിത് ബലൂച പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം 4.89 ലക്ഷം പേരാണ് 2014ല്‍ ഇന്ത്യയില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. 2013ല്‍ 4.86 പേരായിരുന്നു മരണപ്പെട്ടത്. 1.5 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ബിഹാര്‍, പഞ്ചാബ്, ഹരിയാന എന്നീ 13 സംസ്ഥാനങ്ങളിലാണ് 83.2 ശതമാനം പേരും മരണപ്പെട്ടത്. റോഡപകടങ്ങളില്‍ മാരകമായി പരിക്കേല്‍ക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കര്‍ണാടകയിലും കേരളത്തിലുമാണ്. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമാണ് ഇക്കാര്യത്തില്‍ തൊട്ടുപിന്നില്‍.
‘റോഡപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയാലും ആജീവനാന്തം വികലാംഗരായി ജീവിതം തള്ളിനീക്കേണ്ടിവരുന്നവരാണ് അധികവും. റോഡപകടങ്ങളും മരണവും കാരണം നിരവധി കുടുംബങ്ങള്‍ ദരിദ്രരായി മാറുന്നതായി ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് നടത്തിയ പഠനം വ്യക്തമാക്കുന്നതായി ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ റോഡ് ഫെഡറേഷന്‍ മേധാവി കെ.കെ. കപില പറയുന്നു. 10 ലക്ഷത്തിനു മുകളില്‍ ജനങ്ങള്‍ അധിവസിക്കുന്ന 50 നഗരങ്ങളിലാണ്  ഇന്ത്യയിലെ റോഡപകടങ്ങളുടെ 12 ശതമാനവും നടക്കുന്നത്. ഇതില്‍ ഡല്‍ഹിയാണ് ഏറ്റവും മുന്നില്‍. 1,671 പേര്‍ കഴിഞ്ഞ വര്‍ഷം അപകടത്തില്‍  മരിച്ചു. 1,118പേരുമായി ചെന്നൈയാണ് രണ്ടാമത്. ലുധിയാന, ധന്‍ബാദ്, അമൃത്സര്‍, വാരാണസി, കാണ്‍പുര്‍, പട്ന എന്നിവയാണ് അപകടനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് നഗരങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.