ദലിത് കുട്ടികളുടെ കൊല: ഉയര്‍ന്ന ജാതിക്കാര്‍ സംഘടിക്കുന്നു


ന്യൂഡല്‍ഹി: ഫരീദാബാദില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ പൊലീസ് പിടികൂടിയ പ്രതികള്‍ക്കുവേണ്ടി ഉയര്‍ന്ന ജാതിക്കാര്‍ സംഘടിക്കുന്നു. കഴിഞ്ഞ ദിവസം  മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്ത ഉയര്‍ന്ന ജാതിക്കാര്‍ പ്രതികളെ വിട്ടയക്കണമെന്നും അറസ്റ്റിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. മഹാപഞ്ചായത്തില്‍ ക്ഷത്രിയ, രജ്പുത്, ബ്രാഹ്മണ വിഭാഗത്തില്‍പെട്ട നൂറുകണക്കിനാളുകള്‍  പങ്കെടുത്തു. ദലിത് കുട്ടികളുടെ കൊലക്കെതിരെ ദലിതുകള്‍ സംഘടിക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തതോടെയാണ് ഹരിയാന സര്‍ക്കാര്‍ കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തത്. ഇതേതുടര്‍ന്നാണ് ഉയര്‍ന്ന ജാതിക്കാരും സംഘടിച്ച് സമ്മര്‍ദവുമായി രംഗത്തത്തെിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ ബ്രാഹ്മണ സഭ പ്രതിനിധി ദീപക് ഗൗര്‍ പറഞ്ഞു.

ഫരീദാബാദ് സംഭവത്തോടെ ഉയര്‍ന്നുവന്ന ജാതിപ്പോര് ഇതോടെ ഹരിയാനയില്‍ രൂക്ഷമാവുകയാണ്. രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള   അന്വേഷണത്തിനുമുമ്പ് നേരത്തേ  മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ്  മഹാപഞ്ചായത്തിന്‍െറ ആവശ്യം. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് ജിതേന്ദറിന്‍െറ ബന്ധുക്കളാണ് ഈ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കലഹമാണ്. ദലിത്രാഷ്ട്രീയ സമ്മര്‍ദഫലമായി സര്‍ക്കാര്‍ ദലിതുകളുടെ പക്ഷംപിടിക്കുകയാണ്.  മറ്റ് ജാതിവിഭാഗങ്ങള്‍ തമ്മില്‍ ഐക്യമില്ലാത്തതാണ്  വിവേചനത്തിന് കാരണം. ക്ഷത്രിയ, രജ്പുത്, ബ്രാഹ്മണ ജാതികളുടെ ഐക്യം ശക്തിപ്പെടുത്തണം.
കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് ചെയ്ത ഏഴു പ്രതികളെ വിട്ടയക്കണം. പൊലീസ് പിടികൂടിയതോടെ ഇവരുടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. അതിനാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ഉയര്‍ന്ന ജാതിയില്‍പെട്ട സ്ത്രീകളുടെ പ്രതിനിധിസംഘം ഹരിയാന പൊലീസ് മേധാവിയെ കണ്ടും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.