ദേശീയ പണിമുടക്കില്‍ നിന്ന് ബി.എം.എസ് പിന്‍മാറി

ന്യൂഡല്‍ഹി:തൊഴിലാളി യൂനിയനുകളുടെ സംയുക്ത സംഘം  സെപ്തംബര്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ച ദേശീയ പണിമുടക്കില്‍ നിന്ന് സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) പിന്‍മാറി.
തൊഴിലാളി യൂനിയനുകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറു മാസം സമയം ചോദിച്ചത് കണക്കിലെടുത്താണ് നേരത്തേ സര്‍ക്കാറിനെതിരെ കടുത്ത നിലപാടെടുത്ത സംഘടന അയഞ്ഞത്. അടിസ്ഥാന ആവശ്യങ്ങളോട് സര്‍ക്കാറിന് അനുഭാവപൂര്‍വമായ നിലപാടാണെന്നും ഇതു മുഖവിലക്കെടുക്കണമെന്നും പതിനൊന്നു യൂനിയനുകളുടെ സംയുക്ത യോഗത്തില്‍ ബി.എം.എസ് പ്രതിനിധികള്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയമായതിനാല്‍ സമരവുമായി മുന്നോട്ടുപോകാന്‍ മറ്റു സംഘടനകള്‍ തീരുമാനിച്ചതോടെയാണ് പിന്‍മാറ്റ വിവരം ബി.എം.എസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പ്രഖ്യാപിച്ചത്.  അതിനിടെ ദേശീയ പണിമുടക്ക് സംബന്ധിച്ചു വിശദീകരിക്കാന്‍ സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നാളെ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേനം നടത്തും.
 തൊഴില്‍നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് തടയുക,  കരാര്‍ നിയമനം അവസാനിപ്പിക്കുക, ഭൂമിയേറ്റെടുക്കല്‍ ഭേദഗതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക, മിനിമം കൂലി 15,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
  കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയും ഉള്‍പ്പടെ അഞ്ച് കേന്ദ്ര മന്ത്രിമാരുടെ മന്ത്രിതല സമിതി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
തങ്ങളുടെ പരിഗണനയിലുള്ള വിഷയങ്ങളാണു ഇവയെല്ലാമെന്നാണു സര്‍ക്കാരിന്‍്റെ ന്യായീകരണം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനു നേരിട്ടു നടപ്പാക്കാന്‍ കഴിയാത്ത തൊഴില്‍ നിയമ ഭേദഗതികള്‍ സംസ്ഥാനങ്ങളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകന്നതിനാലാണ് തൊഴിലാളി സംഘടനകള്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാതിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.