ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി 28ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ഏറെക്കാലത്തെ ആവശ്യമായ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ആഗസ്റ്റ് 28ന് ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍െറ സുവര്‍ണജൂബിലി ദിനമായ അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തും. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര സഹമന്ത്രിയും മുന്‍കരസേനാ മേധാവിയുമായ വി.കെ സിങ്ങ് എന്നിവരുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ധാരണ രൂപപ്പെടുത്തിയതായാണ് വിവരം. സൈനികരുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം വേഗത്തിലായത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് വിരമിച്ച മൂന്നു സൈനികര്‍ മരണംവരെ നിരാഹാരത്തിലാണ്. റിട്ട. കേണല്‍ പുഷ്പേന്ദര്‍ സിങ്, ഹവില്‍ദാര്‍ മേജര്‍ സിങ്, ഹവില്‍ദാര്‍ അഷോക് ചൗഹാന്‍ എന്നിവരാണ് നിരാഹാരം തുടരുന്നത്. കേണല്‍ സിങ്ങിന്‍െറ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നേരത്തെ ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അഷോക് ചൗഹാനെയും ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേര്‍ കൂടി ചൊവ്വാഴ്ച നിരാഹാരം തുടങ്ങി.
ആഗസ്റ്റ് 28ന് പ്രഖ്യാപനം നടത്തിയില്ളെങ്കില്‍ സുവര്‍ണജൂബിലി ചടങ്ങ് ബഹിഷ്കരിക്കുമെന്നും സൈനികര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 22 ലക്ഷം വിമുക്തഭടന്മാര്‍ക്കും ആറു ലക്ഷത്തോളം വരുന്ന സൈനികരുടെ വിധവകള്‍ക്കും ഗുണം ലഭിക്കുന്നതാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി. പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാറിന് 20,000 കോടിയുടെ അധിക ചെലവാണ് കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.