മോദിക്ക് ദുബൈയില്‍ ഇന്ന് പൊതു സ്വീകരണം

ദുബൈ: യു.എ.ഇയിലെ അരലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. രണ്ടു ദിവസത്തെ ഒൗദ്യോഗിക യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ മോദി ഇന്ന് രാത്രി ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് സംസാരിക്കുന്നത്.

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലും ആസ്ട്രേലിയയില്‍ സിഡ്നി അല്‍ഫോണ്‍സ് അരീനയിലും പ്രവാസി ഇന്ത്യന്‍ സമൂഹത്തെ ഇളക്കിമറിച്ച രീതിയിലുള്ള പരിപാടി തന്നെയായിരിക്കും ദുബൈയിലും സംഘടിപ്പിക്കുന്നത്. 40,000 പേര്‍ക്ക് സ്റ്റേഡിയത്തിന് അകത്തും  20,000 പേര്‍ക്ക് പുറത്തും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ പ്രവേശം നല്‍കൂ. രാത്രി എട്ടുമണിക്ക് ശേഷമാണ് മോദി വേദിയിലത്തെുകയെങ്കിലും വൈകിട്ട് മൂന്ന് 6.45 വരെ മാത്രമേ പൊതുജനത്തിന് പ്രവേശമുണ്ടാകൂ.

വടക്കുഭാഗത്ത് പൊതുജനങ്ങള്‍ക്കും തെക്കുഭാഗത്തെ·കവാടത്തില്‍ അതിഥികള്‍ക്കും പ്രവേശം നല്‍കും. വടക്കുഭാഗത്ത് മൂന്ന് സോണുകളിലേക്കായി മൂന്ന് ഗേറ്റുകള്‍ തുറക്കും. ഓരോ ഗേറ്റിലും ഏഴ് വീതം വരികളിലായി ആളുകളെ കയറ്റിവിടും. ദുബൈ പൊലീസിന്‍െറ കീഴിലുള്ള സുരക്ഷാവിഭാഗമായിരിക്കും പ്രവേശത്തിന് മേല്‍നോട്ടം വഹിക്കുക. കുറ്റമറ്റ സജ്ജീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. സുരക്ഷയും അച്ചടക്കവും സമയക്രമ പാലനവും ഉറപ്പുവരുത്തും. 6.30ന് തന്നെ കലാപരിപാടികള്‍ക്ക് തുടക്കമാകും. ഓണം ഘോഷയാത്രയും ഇന്ത്യയില്‍ നിന്നുള്ള 34 അംഗ സംഘത്തിന്‍െറ കലാ പ്രകടനങ്ങളും അരങ്ങേറും.

ചൂടിനെ അതിജീവിക്കുന്നതിനായി സ്റ്റേഡിയത്തില്‍ പ്രത്യേക രീതിയില്‍ ശീതീകരിക്കുന്നുണ്ട്. സ്റ്റേഡിയത്തിനകത്തും പുറത്തും കുടിവെള്ളവും ഇളനീരും കൈവിശറികളും വിതരണം ചെയ്യും. രണ്ടര ലക്ഷത്തിലധികം വെള്ളക്കത്തുകളും 55,000ല്‍ പരം വിശറികളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകളും തുറക്കും. പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പുറത്തേക്ക് കടക്കാനാകില്ല. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അഞ്ച് ആംബുലന്‍സ്, ഫയര്‍ യൂനിറ്റുകള്‍ എന്നിവ സ്റ്റേഡിയത്തിനകത്തും പുറത്തുമായി അണിനിരക്കും. 30 ഡോക്ടര്‍മാരടങ്ങുന്ന 55 അംഗ മെഡിക്കല്‍ സംഘത്തെയും അകത്തും പുറത്തുമായി നിയോഗിക്കും.  പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്നതിനും ഓണം ഘോഷയാത്രയടക്കമുള്ള കലാപരിപാടികള്‍ ആസ്വദിക്കുന്നതിനുമായി അഞ്ച് കൂറ്റന്‍ എല്‍.സി.ഡി. സ്ക്രീനുകള്‍ സ്റ്റേഡിയത്തിനകത്ത് സജ്ജമാക്കും. പുറത്തും എല്‍.സി.ഡി. സ്ക്രീനുകളും ഭക്ഷണ പാനീയ സ്റ്റാളുകളും സജ്ജീകരിക്കും.  

മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരില്‍ പൊതുപരിപാടിയത്തെിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യു.എ.ഇ.യിലും ഇന്ത്യയിലുമുള്ള 180 മാധ്യമങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. പരിപാടി തുടങ്ങുന്നതിന് മുമ്പേ ടെലിവിഷന്‍, റേഡിയോ എന്നിവ വഴി തത്സമയ സംപ്രേഷണം തുടങ്ങും. സ്റ്റേഡിയത്തിലത്തെുന്ന ഓരോരുത്തര്‍ക്കും സൗകര്യപൂര്‍വം പരിപാടി വീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ.കുമാര്‍ പറഞ്ഞു. സ്റ്റേഡിയത്തിന് അകത്തും പുറത്തുമുള്ളവര്‍ക്ക് ഒരേ പോലെ പരിപാടി വീക്ഷിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തും. ഇതിനായി ആയിരം പേരടങ്ങുന്ന വളണ്ടിയര്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. യു.എ.ഇ.യിലെ ഓരോ സര്‍ക്കാര്‍ വകുപ്പുകളും  24 മണിക്കൂറും സഹകരണവുമായി രംഗത്തുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. യു.എ.ഇ.യിലെ ഇന്ത്യന്‍ പ്രവാസികള്‍ ഇനി അനാഥരല്ളെന്നും പ്രധാനമന്ത്രിയുടെ വരവോടെ ഒരു സ്വപ്നം യാഥാര്‍ഥ്യമാവുകയാണെന്നും സംഘാടക സമിതി അംഗം ഡോ. ബി.ആര്‍. ഷെട്ടി പറഞ്ഞു.
സ്റ്റേഡിയത്തിലത്തെുന്നവര്‍ ശ്രദ്ധിക്കേണ്ടത്:
^രജിസ്ട്രേഷന്‍ കാര്‍ഡും എമിറേറ്റ്സ് ഐ.ഡിയും കൈയില്‍ കരുതണം
^അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശമില്ല
^ഹാന്‍ഡ് ബാഗുകളോ മറ്റു സഞ്ചികളോ കൈവശം പാടില്ല
^കാമറ, ലാപ്ടോപ് തുടങ്ങിയവ അനുവദിക്കില്ല
^ മൊബൈലും പഴ്സും കൈവശം വെക്കാം
^ ഭക്ഷണ, പാനീയങ്ങള്‍ പാടില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.