ലൂയിസ് ബെര്‍ജര്‍ മുന്‍ ഇന്ത്യ തലവന്‍ അറസ്റ്റില്‍

പനാജി: 1301 കോടി രൂപയുടെ ജല, അഴുക്കുചാല്‍ നിര്‍മാണ നിര്‍വഹണ കരാര്‍ സ്വന്തമാക്കുന്നതിന് ഗോവയിലെ രാഷ്ട്രീയക്കാര്‍ക്ക് കോഴ നല്‍കിയ കേസില്‍ ബഹുരാഷ്ട്ര കമ്പനിയായ ലൂയിസ് ബര്‍ജറിന്‍െറ മുന്‍ ഇന്ത്യ മേധാവിയും മുന്‍ വൈസ് പ്രസിഡന്‍റുമായ സത്യകം മൊഹന്തിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അഴിമതി നിരോധ നിയമപ്രകാരം ഡല്‍ഹിയിലെ ഗുഡ്ഗാവില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്‍െറ മൊഴി മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തിaല്‍ രേഖപ്പെടുത്തി.
ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, കുവൈത്ത് എന്നിവിടങ്ങളിലെ കരാറുകള്‍ സ്വന്തമാക്കുന്നതിന് 39 ലക്ഷം ഡോളര്‍ കോഴയായി നല്‍കിയതായി ലൂയിസ് ബെര്‍ജര്‍ മേധാവികള്‍ നേരത്തേ യു.എസിലെ ന്യൂജഴ്സി ജില്ലാ കോടതിയില്‍ സമ്മതിച്ചിരുന്നു. 2009-10ല്‍ ഒരു ഗോവ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും 9,76,630 ഡോളര്‍ (6.15 കോടി രൂപ) കോഴ നല്‍കിയതായി വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നെങ്കിലും ഇത് സ്വീകരിച്ചിരുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത്, പൊതുമരാമത്ത് മന്ത്രിയായിരുന്ന ചര്‍ച്ചില്‍ അലിമാവോ എന്നിവരെ നേരത്തേ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് പദ്ധതിക്ക് ധനസഹായം നല്‍കിയ ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സിയുടെ പ്രോജക്ട് ഡയറക്ടര്‍ ആനന്ദ് വാചാസുന്ദറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.