‘പാടുക സൈഗാള്‍ പാടൂ... ' മലയാളത്തിന് ഗസല്‍പൂങ്കുല നല്‍കിയ കവി

‘പാടുക സൈഗാള്‍ പാടൂ
നിന്‍ രാജകുമാരിയെ പാടിപ്പാടി ഉറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍നിന്ന
മുഗ്ധ സൗന്ദര്യത്തെ ഉണര്‍ത്തരുതേ...ഉണര്‍ത്തരുതേ'.

മധുര മനോഹരമായ ഈ വരികള്‍ കേള്‍ക്കാത്ത സംഗീതാസ്വാദകര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. മലയാളത്തിലേക്ക് ഗസല്‍ എന്ന ഹിന്ദുസ്ഥാനി സംഗീത ശാഖയെ കൈപിടിച്ചാനയിച്ച ഉംബായി ആലപിച്ച ഗാനം. പക്ഷെ, ഈ കവിത വിരിഞ്ഞത് മലയാളത്തിന്‍്റെ പ്രിയ കവി ഒ.എന്‍.വി യുടെ ഹൃദയത്തില്‍നന്നാണെന്ന് അറിയുന്നവര്‍ കുറയും.  ഉംബായിയുടെ പ്രശസ്തമായ ‘പാടുക സൈഗാള്‍ പാടൂ' എന്ന ആല്‍ബത്തിലെ പ്രണയാതുരമായ ഈ ഗാനം മലയാള ഗസലുകളില്‍ ഹൃദയഹാരിയായ ഒന്നാണ്.
ഉംബായിക്കുവേണ്ടി മൂന്ന് ആല്‍ബങ്ങളിലായി 27 കവിതകളാണ് ഒ.എന്‍.വി രചിച്ചത്.
‘നന്ദി പ്രിയസഖീ നന്ദി', ‘പിന്നെയും പാടുന്നു സൈഗാള്‍' എന്നിവയാണ് മറ്റു ആല്‍ബങ്ങള്‍.
‘മടിച്ചുമടിച്ചാണ് ഒ.എന്‍.വിസാര്‍ എനിക്ക് ആദ്യം കവിതകള്‍ തന്നത്. മലയാളത്തില്‍ ഗസല്‍ വിജയിക്കില്ളെന്ന പല കവികളുടെയും വിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നു'- ഉംബായി ഓര്‍മകള്‍ പങ്കുവെക്കുന്നു. ഗസലുമായി മുംബൈയിലും മറ്റും ചുറ്റിത്തിരിയുന്ന കാലം. മലയാളത്തില്‍ എന്തുകൊണ്ട് ഗസല്‍ ആയിക്കൂടാ എന്ന ചിന്ത മനസ്സിലുദിച്ചു. മലയാളിയുടെ ഹൃദയത്തിലും പ്രണയമുണ്ടല്ളോ.
കവിതകള്‍ക്കായി സച്ചിദാനന്ദന്‍, യൂസുഫലി കേച്ചേരി തുടങ്ങിയ പ്രഗല്‍ഭരെ സമീപിച്ചു. കടുത്ത എതിര്‍പ്പാണുണ്ടായത്. അത്തരം ഒരു പരീക്ഷണത്തിന് മെനക്കെടേണ്ടതില്ളെന്നായിരുന്നു അവരുടെ പക്ഷം. നേരത്തെയുള്ള സൗഹൃദംവെച്ച് ഒ.എന്‍.വിയുടെ അടുത്തും ചെന്നു. അദ്ദേഹത്തിന്‍്റെ അഭിപ്രായവും മറ്റു കവികളുടെതുതന്നെയായിരുന്നു. പക്ഷെ അദ്ദേഹം പൂര്‍ണമായും നിരാശപ്പെടുത്തിയില്ല.
എതിര്‍പ്പു പറഞ്ഞെങ്കിലും സച്ചിദാനന്ദനും യൂസുഫലി കേച്ചരിയും കവിതകള്‍ നല്‍കാന്‍  പിന്നീട് തയാറാവുകയും അവരുടെ മഹത്തായ രചനകളില്‍ കുറെ ആല്‍ബങ്ങള്‍ ഇറങ്ങുകയും ചെയ്തു.

ആയിടെ ഇറങ്ങിയ ‘അകലം മൗനംപോല്‍' എന്ന സച്ചിദാനന്ദനന്‍റെ രചനയിലുള്ള ആല്‍ബം പ്രകാശനം ചെയ്യാന്‍ ഒ.എന്‍.വി യെ ക്ഷണിച്ചു. തിരുവനന്തപുരത്ത് നടന്ന ആ ചടങ്ങില്‍ ആല്‍ബത്തിലെ ഗാനങ്ങള്‍ കേട്ട് ഏറെ സന്തോഷവാനായ ഒ.എന്‍.വി അടുത്ത ആല്‍ബത്തിന് കവിതകള്‍ നല്‍കാമെന്നേറ്റു. അങ്ങനെ ആ പ്രണയകവിയുടെ  ഒമ്പത് കവിതകളുമായി ‘പാടുക സൈഗാള്‍ പാടൂ' എന്ന ആല്‍ബം പുറത്തിറങ്ങി.  ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് ആണ്  ഈ ആല്‍ബം പുറത്തിറക്കിയത്. അതുവരെയുള്ളതെല്ലാം ഇറക്കിയത് കോഴിക്കോട് ജൂബിലി ഓഡിയോസായിരുന്നു.
സംഗീതത്തിലൂടെ വലിയൊരു ആത്മബന്ധം രൂപപ്പെട്ടു കവിയും ഗായകനും തമ്മില്‍. ‘എത്രയോ തവണ ഞാന്‍ ‘ഇന്ദീവര'ത്തില്‍ പെട്ടിയുമായി പോയി പാടിക്കൊടുത്തിട്ടുണ്ട്. സൈഗാളും റഫിയുമായിരുന്നു അദ്ദേഹത്തിന്‍െറ ഇഷ്ടഗായകര്‍. ‘സൈഗാളിന്‍റെ ‘സോജാ രാജകുമാരി'യും റഫിയുടെ ‘ചൗദ്വീ ക ചാന്ദു'ം ഏറെ പ്രിയപ്പെട്ട ഗാനങ്ങളും. മണിക്കൂറുകളോളം പാടിയിരിക്കും ഞങ്ങള്‍. എന്‍റെ ജീവിതത്തിലെ ആ ഭാഗ്യനിമിഷങ്ങള്‍ ഇനി മഹത്തായ ഓര്‍മകളായി ജീവിക്കും...ഞാനുള്ളിടം വരെ എന്‍റെ ഹൃദയത്തില്‍'- ഉംബായി നെടുവീര്‍പ്പിടുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT