ശ്രീനഗര്‍: ജനഹൃദയങ്ങളെ മനോഹരശബ്ദം കൊണ്ട് കീഴടക്കിയ ഗായിക രാജ് ബീഗ(89)ത്തിന് രാജ്യത്തെ സംഗീതപ്രേമികള്‍ അന്ത്യാഞ്ജലി നേര്‍ന്നു. വ്യാഴാഴ്ച രാവിലെ കശ്മീരിലെ ചനാപൊരയിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. ‘കശ്മീരിന്‍െറ വാനമ്പാടി’ എന്നറിയപ്പെടുന്ന രാജ് ബീഗം കശ്മീരിലെ ശക്തമായ സ്ത്രീശബ്ദം കൂടിയായിരുന്നു. 1927 മാര്‍ച്ച് 27 ന് ജനിച്ച ബീഗം തന്‍െറ സംഗീത ജീവിതം തുടങ്ങുന്നത് വിവാഹവേദികളില്‍ ഗാനമാലപിച്ചാണ്. 1954ല്‍ കശ്മീര്‍ റേഡിയോ സ്റ്റേഷനില്‍ ചേര്‍ന്ന ബീഗം 1986ല്‍ വിരമിക്കുന്നതു വരെ പ്രക്ഷേപണം ചെയ്യപ്പെട്ടതില്‍ ഏറ്റവും മനോഹര ശബ്ദങ്ങളിലൊന്ന് അവരുടേതായിരുന്നു. ബീഗത്തിന്‍െറ ആകര്‍ഷണീയ ശബ്ദത്തിന് എല്ലാ തലമുറയിലുമുളള ശ്രോതാക്കളുണ്ടായിരുന്നു.
സാംസ്കാരിക നിയന്ത്രണങ്ങള്‍ വിസ്മരിച്ച് ഹൃദയം തുറന്നു പാടിയ ബീഗത്തിന്‍െറ ഗാനങ്ങള്‍ കശ്മീരിലെ സ്ത്രീകള്‍ക്ക് പുതിയ സ്വാതന്ത്ര്യം നേടിക്കൊടുത്തു.
2002ല്‍ പത്മശ്രീയും 2013ല്‍ സംഗീത അക്കാദമി അവാര്‍ഡും നല്‍കി രാജ്യം അവരെ ആദരിച്ചു. 2009ല്‍ ജമ്മുകശ്മീര്‍ സര്‍ക്കാറിന്‍െറ സംസ്ഥാന അവാര്‍ഡിനും ബീഗം അര്‍ഹയായി. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇതിഹാസ ഗായികയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കശ്മീര്‍ സംഗീതചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടത്തിന്‍െറ അന്ത്യമാണ് ബീഗത്തിന്‍െറ നിര്യാണത്തിലൂടെ സംഭവിച്ചതെന്ന് മുഫ്തി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ്, ഉമര്‍ അബ്ദുല്ല എന്നിവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.