സത്യജിത്ത് റായ് എന്ന സംഗീതജ്ഞന്‍

സത്യജിത്ത് റായ് സിനിമയുടെ മേഖലകളില്‍ ബഹുമുഖ പ്രതിഭയായിരുന്നു. തിരക്കഥക്കും സംവിധാനത്തിനുമുപരി സീനുകള്‍ വരച്ചുണ്ടാക്കുക, കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുക, സംഗീതമൊരുക്കുക എന്നിവയൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍െറ സംഗീതബോധത്തെപ്പറ്റി മലയാളികള്‍ അധികം ചര്‍ച്ച ചെയ്തിട്ടില്ല. വെസ്റ്റേണ്‍ സംഗീതത്തില്‍ അറിവുണ്ടായിരുന്ന റായ് ഒരു പിയാനോ പ്ളയര്‍ കൂടി ആയിരുന്നു. ഇന്ത്യയിലെ എക്കാലത്തെയും മഹാനായ സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍, വിലായത്ത് ഖാന്‍, അലി അക്ബര്‍ ഖാന്‍ തുടങ്ങിയ മഹാരഥന്മാരായ സംഗീതജ്ഞരെ കൊണ്ടാണ് അദ്ദേഹം തന്‍െറ ആദ്യകാല ചിത്രങ്ങള്‍ക്ക് മ്യൂസിക് കംപോസ് ചെയ്യിച്ചത്.

പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങളിലൂടെ രവിശങ്കറെ കൊണ്ട് സംഗീതം നിര്‍വഹിച്ച് റായ് മാറ്റിയെഴുതിയത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, സിനിമാ സംഗീതത്തിന്‍െറയും ഭാഗധേയമായിരുന്നു. ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഇന്ത്യന്‍ സംഗീതജ്ഞനായ രവിശങ്കറിന്‍െറ അപാരമായ ജീനിയസ് യഥാര്‍ഥത്തില്‍ റായ് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രമുഖര്‍ പറഞ്ഞത്. എന്നാല്‍, രവിശങ്കറിനെപ്പോലെ പ്രതിഭാശാലിയായ വിലായത്ത് ഖാന്‍ ‘ജല്‍സാഗര്‍’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുമ്പോള്‍ റായിയുടെ ഇടപെടല്‍ ഇഷ്ടപ്പെട്ടില്ല. അലി അക്ബര്‍ ഖാനും ‘ദേവി’ എന്ന ചിത്രം ചെയ്യുമ്പോള്‍ റായ് കൂടുതലായി ഇടപ്പെടുന്നു എന്ന് പരാതിപ്പെട്ടു.  

ഇതത്തേുടര്‍ന്നാണ് റായ് സ്വന്തമായി ബാക്ഗ്രൗണ്ട് സ്കോര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ടാഗോറിന്‍െറ ചെറുകഥയെ ആസ്പദമാക്കി റായ് ഒരുക്കിയ ‘തീന്‍ കന്യ’ എന്ന ചിത്രത്തിലൂടെയാണ് റായ് ആദ്യമായി സംഗീത സംവിധായകനാകുന്നത്. പിന്നീടുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹമായിരുന്നു സംഗീത സംവിധായകന്‍. വെസ്റ്റേണ്‍ നോട്ട്സ് പിയാനോയില്‍ കംപോസ് ചെയ്താണ് അദ്ദേഹം  ഉപയോഗിച്ചിരുന്നത്. ഇത് പിന്നീട് മറ്റ് ഉപകരണങ്ങള്‍ കൊണ്ട് വായിപ്പിച്ച് റെക്കോഡ് ചെയ്യിക്കും. ഒരു ചിത്രത്തില്‍ കര്‍ണാടിക്ക് രീതിയിലുള്ള സംഗീതവും അദ്ദേഹം ഉപയോഗിച്ചു. കിഷോര്‍ കുമാര്‍, അനൂപ് ഘോശാല്‍ എന്നീ ഗായകരെ കൊണ്ട് അദ്ദേഹം ചിത്രത്തിനുവേണ്ടി പാടിപ്പിച്ചിട്ടുമുണ്ട്. തന്നെയുമല്ല, തന്‍െറ ഒടുവിലത്തെ ചിത്രമായ അഗാന്തുകിനു വേണ്ടി രണ്ടുവരി അദ്ദേഹം പാടിയിട്ടുമുണ്ട്.

തന്‍െറ പ്രിയപ്പെട്ട സംഗീതജ്ഞന്‍ രവിശങ്കറിനെറിച്ച് ഒരു ഡോക്യുമെന്‍ററി എടുക്കാനുദ്ദേശിച്ചിരുന്ന സത്യജിത്ത് റായിക്ക് അതിന് കഴിഞ്ഞില്ല. തിരക്കഥവരെ അദ്ദേഹം തയാറാക്കിയിരുന്നതുമാണ്. റായിയുടെ ആദ്യ ചിത്രം പഥേര്‍ പാഞ്ചാലി ഇറങ്ങിയിട്ട് 60 വര്‍ഷം പൂര്‍ത്തിയായി. വിദേശത്ത് ആദ്യം ഈ ചിത്രം പ്രദര്‍ശിപ്പിച്ച ന്യൂയോര്‍കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് പഥേര്‍ പാഞ്ചാലി വീണ്ടും കഴിഞ്ഞ മാസം പ്രദര്‍ശിപ്പിച്ചു. ഇക്കഴിഞ്ഞ കാന്‍ ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു. 1955ല്‍ കാന്‍ ഫെസ്റ്റിവലില്‍ ഈ ചിത്രം ബെസ്റ്റ് ഹ്യൂമന്‍ ഡോക്യുമെന്‍റ് പുരസ്കാരം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.