ഒട്ടും പുതുമയില്ലാതെ രാമലീല

ഒരുപാട് മുന്‍നിര താരങ്ങളെ ഓടിത്തോല്‍പ്പിച്ച് ദിലീപ് എന്ന നടന്‍ മലയാളത്തിലെ ജനകീയ നായകനായതിന് ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളു. അയാളുടെ ചിരിപ്പിക്കാനുള്ള കഴിവ്. മോഹന്‍ലാലിനെ അനുകരിച്ച് സിനിമ ജീവിതം തുടങ്ങുകയും പിന്നീട് സ്വന്തമായ ഇരിപ്പിടം കണ്ടത്തെുകയും ചെയ്യുകയായിരുന്നു ദിലീപ്. ഹാസ്യ ചിത്രങ്ങളല്ലാതെ ഇദ്ദേഹം മറ്റുചില സിനിമ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. മിക്കവാറും അതെല്ലാം അനുകരണങ്ങളായിരുന്നു. സൂപ്പര്‍ താരങ്ങളുടെ ഹിറ്റുകളുടെ ചുവടുപിടിച്ച് നമുക്കും അങ്ങിനൊരു സിനിമ ചെയ്താലൊ എന്ന് അങ്ങോട്ട് ആവശ്യപ്പെട്ട് ചെയ്യുന്ന സിനിമകളായിരുന്നു അതില്‍ മിക്കവയും. 

‘ദി ഡോണ്‍’ പോലുള്ള സിനിമകള്‍ ദിലീപിന് സൂപ്പര്‍ താരമാകാനുള്ള കളമൊരുക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു. ഏറ്റവും പുതിയ സിനിമയായ രാമലീലയിലത്തെുമ്പോള്‍ ഇത് കൂടുതല്‍ വെളിപ്പെടുന്നുണ്ട്. സച്ചി എഴുതുകയും ജോഷി സംവിധാനം ചെയ്യുകയും ചെയ്ത മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്ണിന്‍െറ ചുവടുപിടിച്ച് അത്തരമൊരു പ്രമേയത്തില്‍  നമ്മുക്കൊരു സിനിമ ചെയ്താലൊ എന്ന ദിലീപിന്‍െറ അന്വേഷണമാണ് രാമലീലയിലത്തെുന്നത്. റണ്‍ ബേബി റണ്ണുമായി പലപ്പോഴും രാമലീലക്ക് സാമ്യങ്ങളുണ്ടാകുന്നതിന് കാരണവും ഇതുതന്നെ. ആശയതലത്തിലെ ഈ വ്യാജ നിര്‍മ്മിതി തന്നെയാണ് രാമലീലയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന്.  

അടുത്ത കാലത്തായി കമ്മ്യൂണിസം പ്രമേയമായി മലയാളത്തില്‍ നിരവധി സിനിമകളത്തെിയിരുന്നു. ഒരു മെക്സിക്കന്‍ അപാരത, സഖാവ്, സി.ഐ.എ ഒക്കെ ഇത്തരം സിനിമകളായിരുന്നു. രാമലീലയും കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ നടക്കുന്നൊരു കഥയാണ്.പക്ഷെ സിനിമ ഏത് വിഭാഗത്തില്‍പ്പെടുമെന്ന് ചോദിച്ചാല്‍ ഇതൊരു ത്രില്ലറാണ്. ആയിക്കര എന്ന ഗ്രാമത്തിലെ രാമനുണ്ണി എന്ന എം.എല്‍.എയുടെ കഥയാണിത്. കൃത്യമായ അനുപാതത്തില്‍ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന സിനിമയില്‍ പ്രതികാരം, പ്രണയം, ഹാസ്യം എല്ലാത്തിനും മീതെ നായകന്‍െറ വീര സാഹസങ്ങള്‍ ഒക്കെ കാണാനാകും. സഖാവ് രാഘവന്‍െറ മകനാണ് രാമനുണ്ണി. രാഘവന്‍ രക്തസാക്ഷിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മരിച്ച നടന്‍ മുരളിയുടെ ചിത്രമാണ് രാഘവന്‍േറതായി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അമ്മ രാഗിണിയും ഉറച്ച കമ്മ്യൂണിസ്റ്റ് തന്നെ. 

പാര്‍ട്ടിയിലെ തന്നെ ചിലരുമായി രാമനുണ്ണി നടത്തുന്ന പോരാട്ടമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. നല്ല കമ്മ്യൂണിസ്റ്റ് ചീത്ത കമ്മ്യൂണിസ്റ്റ് ദ്വന്തങ്ങളാണ് രാമലീലയിലെ സംഘര്‍ഷങ്ങളുടെ മൂലകാരണം. സിനിമയിലെ സംഭാഷണങ്ങള്‍ മിഴിവുള്ളതാണ്. സച്ചിയുടെ ചില ഡയലോഗുകള്‍ക്ക് നല്ല മൂര്‍ച്ചയാണ്. പതിവുപോലെ മലയാളത്തിലെ മികവിന്‍െറ പര്യായങ്ങളായ രണ്ട് നടന്മാര്‍ രാമലീലയില്‍ പ്രധാന വേഷങ്ങളിലത്തെുന്നു. സിദ്ദീഖിന്‍െറ ഉദയഭാനുവും വിജയരാഘവന്‍െറ ആയിക്കര മോഹനനും ശരീര ഭാഷയിലും സംഭാഷണങ്ങളിലും പുലര്‍ത്തുന്ന കൃത്യത കണ്ടിരിക്കാന്‍ തന്നെ രസമുള്ളതാണ്.

ഇടക്കെപ്പോഴൊക്കെയോ മിന്നിമറയുന്ന സലീം കുമാറിന്‍െറ കഥാപാത്രം സുഹൃത്തിനുവേണ്ടി ദിലീപ് തിരുകിക്കയറ്റിയതാണെന്ന് തോന്നുന്നു. രാഗിണിയായി വരുന്ന രാധിക ശരത്കുമാറിന്‍െറ മസിലു പിടിത്തംഅലോസരമുണ്ടാക്കുന്നതാണ്. വോഡ്ക മടമടാ കുടിക്കുന്ന നായിക വോള്‍ഗയും അച്ഛനായ രഞ്ജിപ്പണിക്കരുടെ കള്‍ട്ട് കഥാപാത്രവും ചില കമ്മ്യൂണിസ്റ്റ് ഫാന്‍റസികളില്‍ നിന്ന് ഉണ്ടാകുന്നതാണ്. കലാഭവന്‍ ഷാജോണിന്‍െറ നായകന്‍െറ സഹായി വേഷം പതിവുപോലെ കുടിയാ​േൻറത്​ തന്നെ. ചിലപ്പോഴൊക്കെ ഇയാളുടെ സംഭാഷണങ്ങള്‍ നിങ്ങളെ വെറുപ്പിക്കുകയും ചെയ്യും. 

തന്‍െറ ശക്തി ദൗര്‍ബല്യങ്ങളെ തിരിച്ചറിയുമ്പോഴാണ് ഒരു മനുഷ്യന്‍ കരുത്തനാകുന്നത്. ഒരു നടന്‍െറ കാര്യവും അങ്ങിനെതന്നെ. ദിലീപിന് തീര്‍ച്ചയായും ഈ തിരിച്ചറിവുണ്ട്. അയാളുടെ സിനിമ തെരഞ്ഞെടുപ്പുകളിലധികവും ഈ തിരിച്ചറിവില്‍ നിന്നുതന്നെയാണ് ഉണ്ടാകുന്നത്. രാമലീല ദിലീപിന്‍െറ വ്യത്യസ്തമായൊരു തെരഞ്ഞെടുപ്പാണ്. തനിക്കറിയാന്‍ പറ്റാത്തത് ഒരാള്‍ ചെയ്യുമ്പോഴുള്ള എല്ലാ പോരായ്മയും ഈ  സിനിമക്കും കഥാപാത്രത്തിനുമുണ്ട്. സിനിമ ഒരാളുടെ മനസില്‍ സ്വാഭാവികമായും ഉണ്ടാകുന്നതും ചില ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതും രണ്ടുതരം നിര്‍മ്മിതികളാണ്. അങ്ങിനെ നോക്കുമ്പോള്‍ രാമലീല ക്രിത്രിമമായൊരു നിര്‍മ്മിതിയാണ്. തട്ടിക്കൂട്ടലെന്ന് പറയാനാകില്ലെങ്കിലും ടെലിവിഷനിലൊക്കെ മാത്രം എത്തിയാല്‍ കാണാന്‍ തോന്നുന്നൊരു സിനിമയാണിത്. സിനിമക്ക് ലഭിച്ച വിപരീത പ്രസിദ്ധി കാരണമാകാം കുറേപ്പേരെങ്കിലും തീയറ്ററിലേക്ക് എത്തുന്നുണ്ട്. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഒരാഴ്ച്ചത്തെ ഫാന്‍സിന്‍െറ ആഘോഷങ്ങള്‍ക്കുശേഷം വിസ്മൃതിയിലേക്ക് മാഞ്ഞുപോകാനുള്ള സിനിമയാണ് രാമലീല. 

Tags:    
News Summary - Ramaleela movie review-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT