കൊച്ചി: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ചിത്രീകരണം നിർത്തിയതും ചിത്രീകരണം തുടങ്ങാനിരിക്കുന്നതുമായ സിനിമകൾക്ക് സെപ്റ്റംബർ 30ന് മുമ്പ് തിയറ്റർ നൽകേണ്ടെന്ന് തീരുമാനം. ചിത്രീകരണം പൂർത്തിയായവയുടെ റിലീസ് സർക്കാർ നിർദേശപ്രകാരം നീട്ടിവെച്ച പശ്ചാത്തലത്തിലാണ് തിയറ്റർ ഉടമകളും നിർമാതാക്കളും വിതരണക്കാരും സംയുക്തമായി ഈ തീരുമാനം എടുത്തത്. കോവിഡ് പ്രതിസന്ധി തുടരുകയും ചിത്രീകരണം പൂർത്തിയായ ചിത്രങ്ങൾ സെപ്റ്റംബർ 30ന് മുമ്പ് റിലീസ് ചെയ്യാൻ കഴിയാതെ വരുകയും ചെയ്താൽ നിയന്ത്രണം പിന്നെയും നീളും.
സർക്കാർ നിർദേശപ്രകാരം തിയറ്ററുകൾ മാർച്ച് 31വരെ അടച്ചതിനു പുറമെ ചിത്രീകരണം പൂർണമായി നിർത്തിയിരിക്കുകയുമാണ്. 12ഓളം സിനിമകളുടെ ചിത്രീകരണമാണ് മുടങ്ങിയത്. വിലക്ക് ലംഘിച്ച് ചില ജില്ലകളിൽ നടന്ന ചിത്രീകരണം കലക്ടറും നാട്ടുകാരും ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. വേനൽ അവധിയും വിഷുവും ഓണവും ലക്ഷ്യമിട്ട് കോടികൾ മുടക്കി ചിത്രീകരണം പൂർത്തിയാക്കിയ നിരവധി സിനിമകളുടെ റിലീസിങ് നീട്ടിവെച്ചിട്ടുണ്ട്.
ഇവയിൽ ഭൂരിഭാഗവും തിയറ്ററുകൾ മുൻകൂട്ടി ബുക്ക് ചെയ്തവയാണ്. ഏപ്രിൽ മധ്യത്തോടെ പ്രതിസന്ധി നീങ്ങുമെന്നും തുടർന്ന് ഇവക്ക് മതിയായ പ്രദർശനസമയം നൽകാനാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇനി പൂർത്തിയാകുന്ന സിനിമകൾക്ക് സെപ്റ്റംബർ 30ന് മുമ്പ് തിയറ്റർ നൽകേണ്ടെന്ന തീരുമാനം. കോവിഡ് ഭീതി പൂർണമായി അകന്ന ശേഷം സർക്കാർ തീരുമാനത്തിന് അനുസൃതമായി മാത്രം തിയറ്ററുകൾ തുറന്നാൽ മതിയെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.