അമ്മയിലെ രാജി; ധീരമെന്ന് വി.എസ് 

തിരുവനന്തപുരം: അമ്മ എന്ന സിനിമാ സംഘടനയിൽ  നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദന്‍.  തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്.  സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന് വി.എസ് പറഞ്ഞു.

അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണം - എ.ഐ.വൈ.എഫ്
താര സംഘടനയായ അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശപ്പെട്ടു.  സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മുന്‍പ് നടനെ പുറത്താക്കിയ  നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന വാദം പരിഹാസ്യമാണ്. പ്രതി ചേര്‍ക്കപ്പെട്ട നടനെ പുറത്താക്കിയെന്ന നേരത്തെയുള്ള പ്രസ്താവന പൊതുസമൂഹത്തെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.

അമ്മയുടെ ഈ നടപടിയിലൂടെ ഇരയ്ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. എം.എല്‍.എ.മാരും എം.പി.മാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏറെ ഗൗരവതരവാണ്.സിനിമ രംഗത്തെ ഇത്തരം നെറികെട്ട പ്രവര്‍ത്തികളോടുള്ള സൂപ്പര്‍ താരങ്ങളുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്നും എ.ഐ.വൈ.എഫ് പ്രസ്​താവനയിൽ പറഞ്ഞു.

നേതൃത്വത്തെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ മഹാ നടന്‍ തിലകനെ മരണം വരെ സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഘടനയാണിപ്പോള്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുക്കാനും സംഘടന നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നത്. സിനിമ രംഗത്തെ എല്ലാ വിധ അനാരോഗ്യ പ്രവണതകളുടെയും സംരക്ഷകരായി മാറിയ അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അമ്മയുടെ നടപടിക്കെതിരെ പരസ്യമായി പ്രതികരിച്ച വനിതാ  പ്രവര്‍ത്തകര്‍ക്കും  നീതിക്കുവേണ്ടി അവര്‍ നടത്തുന്ന പോരാട്ടങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും  അറിയിച്ചു.

മമ്മൂട്ടിയും മോഹന്‍ലാലും അനീതിക്ക് കൂട്ടുനില്‍ക്കില്ല -ആഷിക് അബു
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അനീതിക്ക് കൂട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് സംവിധായകൻ ആഷിക് അബു. ഇവരെ പോലുള്ള സൂപ്പര്‍താരങ്ങളെ മറയാക്കി മറ്റു ചിലരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണ് നടിമാര്‍ രാജിവെച്ചതെന്നും ആഷിക് അബു മാധ്യമങ്ങളോട് പറഞ്ഞു.

നിലപാടുകളിൽ നിന്ന് പിന്തിരിയണമെന്ന് ഗീതു മോഹന്‍ദാസിനോട് മുൻ പ്രസിഡന്‍റായിരുന്ന ഇന്നസെന്‍റ് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ക്രിമിനല്‍ സ്വഭാവമുള്ള മാഫിയ സംഘം മാത്രമായി മാറിയിരിക്കുകയാണ് അമ്മ. ജനാധിപത്യ സ്വഭാവമില്ലാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. തമ്പുരാക്കന്മാരെ പോലെയാണ് ചിലർ സംഘടനയെ ഭരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം കൂട്ടത്തിലുള്ള സ്ത്രീകളെ അപഹസിക്കാനും ആക്രമിക്കാനുമാണ് അമ്മ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഇതുതന്നെയാണ് ആ സംഘടനയുടെ അജണ്ട. സ്വന്തം താൽപര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കുറച്ചു പേരുടെ സംഘം മാത്രമായി അമ്മ മാറി. അടുത്തിടെ മലയാള സിനിമയില്‍ ഉയര്‍ന്നുവന്ന പരീക്ഷണങ്ങളില്‍ അമ്മക്കോ അംഗങ്ങള്‍ക്കോ യാതൊരു പങ്കുമില്ല. 

ക്രിമിനല്‍ സ്വഭാവമുള്ളവരാണ് സംഘടനയിലുള്ളത്. ആക്രമിക്കപ്പെട്ട നടി സംഘടനയിലുണ്ടായിരുന്നപ്പോഴും വൃത്തികെട്ട ന്യായമുയര്‍ത്തി കുറ്റാരോപിതനായ ദിലീപിനെ പിന്തുണക്കുകയാണ് ചെയ്തത്. ഒരു സംഘടനയിലും അംഗമല്ലാത്തവര്‍ക്കും സിനിമ ചെയ്യാന്‍ പറ്റുന്ന, അഭിനയിക്കാന്‍  സാധിക്കുന്ന തരത്തിലുള്ള സ്വതന്ത്രമായ സംവിധാനമാണ് വേണ്ടത്. നൂറ്റാണ്ടിന്‍റെ കലയായ സിനിമ ഒരാളുടെ കൈയ്യില്‍ ഒതുങ്ങരുതെന്നും ആഷിക് അബു വ്യക്തമാക്കി.

Tags:    
News Summary - VS Achuthanandan on Amma-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.