ന്യൂഡൽഹി: സഞ്ജയ് ലീലാ ബൻസാലിയുടെ ബിഗ്ബജറ്റ് ചിത്രം പദ്മാവതിന് നാലു സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ പ്രദർശന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രദർശന വിലക്കാണ് കോടതി റദ്ദാക്കിയത്. സിനിമയുടെ റിലീസ് പ്രതിസന്ധിയിലായ നിർമാതാക്കളാണ് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ചിത്രത്തിന്‍റെ പ്രദർശനം ക്രമസമാധാനം തകർക്കുമെന്ന വാദം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളികളഞ്ഞു. 190 കോടി രൂപ മുടക്കി നിർമിച്ച ചിത്രമാണിതെന്നും സെൻസർ ബോർഡ് നിർദേശങ്ങൾ നിർമാതാക്കൾ വരുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ വാദിച്ചു.
ഹരജിക്കാരുടെ വാദത്തെ സംസ്ഥാനത്തിന് ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ചിത്രം ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കും. ഈ സഹചര്യത്തെ നേരിടാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. രജപുത് സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണിത്. സമാനരീതിയിൽ കൂടുതൽ ചിത്രങ്ങൾ വരുന്നത് പ്രശ്നങ്ങൾക്ക് വഴിവെക്കും. അതിനാൽ ചിത്രത്തിന് അനുമതി നൽകരുതെന്നും തുഷാർ മേത്ത വാദിച്ചു.
അഞ്ച് സുപ്രധാന മാറ്റങ്ങൾ വരുത്തി സെൻസർ ബോർഡിെൻറ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ട് കൂടി ചിത്രം വിലക്കാൻ തന്നെയായിരുന്നു നാലു സംസ്ഥാനങ്ങളുടെ തീരുമാനം. നേരത്തെ ചിത്രത്തിെൻറ പേര് പദ്മാവതിയിൽ നിന്നും പദ്മാവതാക്കി ചുരുക്കിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ മറ്റ് ബി.ജെ.പി സംസ്ഥാന സർകാറുകളും വിലക്ക് ഏറ്റുപിടിച്ചു.
രജ്പുത് വിഭാഗത്തിെൻറ കർണി സേനയാണ് ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയർത്തിയത്. ഉത്തർപ്രദേശിെൻറ അതിർത്തിയിലുള്ള ധോൽപൂരിലും സേന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതിൽ നിന്നും വിലക്കാൻ കർണി സേന നേതാവ് ആവശ്യപ്പെടുകയും ചെയ്തു.
ജനുവരി 25 റിപബ്ലിക്ദിന റിലീസായി ചിത്രം തിയറ്ററിലെത്തിയാൽ ആഘോഷങ്ങൾക്ക് പകരം കറുത്ത ദിനമായിരിക്കും രാജ്യം കൊണ്ടാടുകയെന്നും രാജ്യ വ്യാപകമായി യുദ്ധപ്രതീതി ആയിരിക്കുമെന്നും കർണി സേന നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ജനുവരി 22ന് ഡല്ല്ൽഹിയിലെ ജന്തർ മന്ദിറിൽ ആയിരക്കണക്കിന് രജ്പുത് വിഭാഗക്കാർ പെങ്കടുക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
അതേസമയം, ചിത്രത്തിൽ ചരിത്രം വളച്ചൊടിച്ചിട്ടില്ലെന്നും രജ്പുത് വിഭാഗത്തിെൻറ മഹത്വം പറയുന്നതാണ് പദ്മാവതെന്നും ചിത്രത്തിെൻറ നിർമാതാക്കളായ സഞ്ജയ് ലീലാ ബൻസാലിയുടെ പ്രൊഡക്ഷൻ കമ്പനിയും വിയാകോം 18നും വിശദീകരിച്ചിരുന്നു. 2012 ൽ അമിതാഭ്ബച്ചൻ, സൈഫ് അലി ഖാൻ, ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിലെത്തിയ ആരക്ഷൺ എന്ന ചിത്രത്തിന് സമാന രീതിയിൽ നിരോധനമുണ്ടായിരുന്നുവെന്നും അത് സുപ്രീംകോടതി തന്നെ വിലക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വിയാകോം 18 സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.