മനാമ: മുത്തലാഖും വിവാഹ മോചിതയായ സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളും പ്രവാസവും എല്ലാം ചര്‍ച്ച ചെയ്യുന്ന ‘ശിര്‍ക്ക്’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. 11 വര്‍ഷത്തോളം ബഹ്റൈനില്‍ പ്രവാസിയായിരുന്ന മനുകൃഷ്ണ കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍െറ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളത്തിലും ബഹ്റൈനിലുമായാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏകപക്ഷീയമായ വിവാഹ മോചനങ്ങളില്‍ ഇരകളായ സ്ത്രീയുടെ അതിജീവനത്തിന്‍െറ വഴികളാണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ മനു കൃഷ്ണ പറഞ്ഞു. വിവാഹ മോചിതയായ പെണ്‍കുട്ടി പിന്നീട് എങ്ങനെ ജീവിക്കുന്നു എന്നതാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. ഇന്ത്യയില്‍ മുത്തലാഖ് ചര്‍ച്ച ചെയ്യപ്പട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലേക്കാണ് ഈ സിനിമ കടന്നു വരുന്നത്.
അറബിയുടെ വീട്ടില്‍ കുട്ടികളുടെ നോക്കുന്ന ജോലിക്കായി വരുന്ന കോഴിക്കൊട്ടുകാരിയായ ഒരു വിവാഹ മോചിതയുടെ ജീവിതത്തിലൂടെയാണു കഥപറയുന്നത്. തിരുവനന്തപുരത്തും കോഴിക്കൊട്ടും ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ച ശേഷമാണു ബഹ്റൈനില്‍ ചിത്രീകരണം നടന്നത്. 11 ദിവസത്തെ ബഹ്റൈന്‍ ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചതോടെ 98 ശതമാനം പ്രവൃത്തികളും കഴിഞ്ഞതായി സംവിധായകന്‍ പറഞ്ഞു. ജനുവരി അവസാനത്തോടെ തിയറ്ററുകളില്‍ എത്തും. ബഹ്റൈനിലെ നാടക പ്രവര്‍ത്തകരായ ഫാത്തിമ, കോഴിക്കൊട് സ്വദേശി അഫ്സല്‍ എന്നിവര്‍ അറബി കുടുംബമായി വേഷമിടുന്നു. അദിതി റായ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉദയന്‍ അമ്പാടിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മനുകൃഷ്ണ, ഉദയന്‍ അമ്പാടി, അദിതി, ഫാത്തിമ, അഫ്സല്‍,വ്യാസന്‍ സജീവ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.