കൊച്ചി: 'അമ്മ' വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. വിഷയത്തിൽ താൻ രാജിവെച്ച നടിമാർക്കൊപ്പമാണെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പൃഥി പറഞ്ഞു.
പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതൽ കാര്യങ്ങൾ പറയേണ്ടയിടത്ത് പറയുമെന്നും പൃഥ്വി വ്യക്തമാക്കി.
താൻ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എങ്കിലും അമ്മ എടുക്കുന്ന തീരുമാനങ്ങളിൽ തന്‍റെ മേലിലും പഴിചാരാം. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിശബ്ദത പാലിക്കുന്നയാളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.
അമ്മയിൽ സജീവമല്ല; പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി
ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ നീരസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി എം.പി. അമ്മയിൽ ഇപ്പോൾ താൻ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സംഘടനയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്‍റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാദങ്ങളെ കുറിച്ചോ വിമർശനങ്ങളെ കുറിച്ചോ പ്രതികരിക്കാൻ നടനും എം.എൽ.എയുമായ കെ.ബി. ഗണേശ് കുമാറും നടിയും കെ.പി.എ.സി ലളിതയേം തയാറായില്ല. വിഷയത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടെന്നും എന്നാൽ, അത് മാധ്യമങ്ങളോട് പറയുന്നില്ലെന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി.
അമ്മ പ്രത്യേക യോഗം വിളിക്കണമെന്ന് മൂന്ന് നടിമാർ
അമ്മ നേതൃത്വത്തിന് അംഗങ്ങളായ മൂന്ന് നടിമാരുടെ കത്ത്. വിഷയത്തിൽ അമ്മ പ്രത്യേകം വിളിച്ചു ചേർക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കേരളത്തിന് പുറത്തുള്ള തങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ജൂലൈ 13,14 തീയതികളിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങളായ രേവതി, പത്മപ്രിയ, പാർവതി എന്നിവരാണ് കത്തയച്ചത്.
കഴിഞ്ഞ യോഗത്തിന്‍റെ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് പുറത്താക്കിയ അംഗത്തെ തിരിച്ചെടുത്തത്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന അമ്മയുടെ മുന്‍ നിലപാടിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു.
സ്ഥലത്തില്ലാതിരുന്നതിനാലാണ് കഴിഞ്ഞ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ തങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. പ്രത്യേകയോഗത്തിൽ പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള തീരുമാനം, അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അമ്മ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അമ്മയുടെ നിയമാവലിയുടെ ഭേദഗതി, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചർച്ച ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ചിരുന്നു.
പറയേണ്ടത് പാർട്ടിയിൽ പറയും; പരസ്യ പ്രതികരണത്തിനില്ല -മുകേഷ്
നാലു നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ച വിവാദത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എൽ.എയുമായ മുകേഷ്. കാര്യങ്ങൾ പാർട്ടിയിൽ വിശദീകരിക്കും. കൊല്ലത്ത് ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു മുകേഷിന്‍റെ പ്രതികരണം. വേണമെങ്കിൽ ഈ ചടങ്ങിനെ കുറിച്ച് പറയാമെന്നും മുകേഷ് പ്രതികരിച്ചു.
അതിനിടെ, വിവാദത്തിൽ മുകേഷിനെ വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ദീപേഷ് സംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തെഴുതി. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'സ്വനം' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ദീപേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.