ബംഗളൂരു: കർണാടകയിൽ സിനിമ ടിക്കറ്റിനുള്ള പരമാവധി നിരക്ക് 200 രൂപയാക്കിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ). സർക്കാറിന്റേറത് അപക്വവും അവിവേകവുമായ തീരുമാനമെന്ന് വിലയിരുത്തിയ സംഘടന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ മൾട്ടിപ്ലക്സുകളിൽ മുതൽമുടക്കുന്നവരെ പിന്തിരിപ്പിക്കാനും സിനിമ വ്യവസായത്തെ തകർക്കാനും മാത്രമേ ഉപകരിക്കൂവെന്ന് പ്രസിഡൻറ് ദീപക് ആഷർ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സിനിമ ടിക്കറ്റിന് ടാക്സിന് പുറമെ പരമാവധി 200 രൂപയാക്കി കന്നട കൾച്ചർ ആൻഡ് ഇൻഫർമേഷൻ വകുപ്പ് ജോയന്റ് സെക്രട്ടറി എസ്.എൻ. ജയശ്രീ ഉത്തരവിറക്കിയത്. കന്നടേതര സിനിമകൾക്ക് 60 രൂപ വിനോദ നികുതിയും നാലു രൂപ സർവിസ് ചാർജുമടക്കം പരമാവധി 264 രൂപയാണ് ചാർജ്.
എന്നാൽ, കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് അടക്കമുള്ള സിനിമ സംഘടനകൾ ടിക്കറ്റ് നിരക്ക് പൂർവ സ്ഥിതിയിലാക്കുന്നതിന് എതിരാണ്. ടാക്സ് ഉൾപ്പെടെ പരമാവധി 200 രൂപയായി നിരക്ക് നിശ്ചയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സർക്കാർ ഉത്തവിനെ തുടർന്ന് ബുധനാഴ്ച മുതൽ മൾട്ടിപ്ലക്സുകളിൽ നിരക്ക് കുറച്ചു. ബംഗളൂരുവിലെ ചില മൾട്ടിപ്ലക്സുകളിൽ കന്നടേതര സിനിമകൾ മോണിങ്, നൂൺഷോകളിൽ 264 രൂപയിലും കുറഞ്ഞ നിരക്കിലാണ് പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.