മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പത്മാവതി'ക്കെതിരെ ബി.ജെ.പി രംഗത്തുവരുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ് വി. സിനിമകളെ സിനിമകളായി കാണണമെന്നും അതിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പതാമാവതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. ഒരു സിനിമയിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ സ്വീകരിക്കപ്പെടുന്നു. എന്നാൽ ഇഷ്ടമില്ലാത്തവയെ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകൾ രംഗത്തെത്തുന്നതിനിടെയാണ് നഖ് വിയുടെ പരാമർശം. കഴിഞ്ഞ ദിവസം സൂറത്തിൽ ചിത്രത്തിനെതിരെ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. അതേസമയം, ചിത്രത്തിന്‍റെ റിലീസിങ് തടയാനാകില്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്‌തമാക്കിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) പരിഗണനയിലുള്ള വിഷയം പരിഗണിക്കില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.
ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.