ബംഗളുരു: കർണാടകയിൽ പ്രകാശ് രാജ് പങ്കെടുത്ത പരിപാടി നടന്ന സ്റ്റേജ് ഗോമൂത്രം കൊണ്ട് ശുദ്ധമാക്കി. ബി.ജെ.പി യുവമോർച്ച പ്രവർത്തകരാണ് ഗോമൂത്രം തളിച്ച് സമ്മേളന സ്ഥലം ശുദ്ധമാക്കിയത്. സിർസിയിലെ രാഘവേന്ദ്ര മഠത്തിൽ നടന്ന പരിപാടി ഇടതു പക്ഷമാണ് സംഘടിപ്പിച്ചത്.
സമ്മേളനത്തിൽ വെച്ച് കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം.പിയുമായ അനന്ത് കുമാർ ഹെഗ്ഡെയെ വിമർശിച്ചിരുന്നു. ഇതാണ് ബി.ജെ.പി-യുവമോർച്ച പ്രവർത്തകരെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്. സംക്രാന്തി ദിനത്തിൽ യുവമോർച്ച സിറ്റി യൂണിറ്റ് നേതാവ് വിശാൽ മറാത്തെയുടെ നേതൃത്വത്തിലാണ് നടനെതിരെ ശുദ്ധികർമം നടത്തിയത്.
ബുദ്ധിജീവികൾ എന്നറിയപ്പെടുന്ന ഇത്തരക്കാർ ഹിന്ദുക്കളുടെ ആരാധന സ്ഥലങ്ങളിൽ വന്ന് ഇവിടെ മലിനമാക്കുകയാണെന്ന് വിശാൽ മറാത്തെ പറഞ്ഞു. അവിശ്വാസികളും ഗോമാംസം ഭക്ഷിക്കുന്നവരുമായ ഇത്തരക്കാർ വന്നത് മൂലം സിർസിയും അശുദ്ധമായി. സാമൂഹ്യവിരുദ്ധരായ ഇടതുപക്ഷ ബുദ്ധിജീവികൾക്ക് സമൂഹം മാപ്പ് കൊടുക്കില്ലെന്നും മറാത്തെ പറഞ്ഞു.
ശുദ്ധികർമത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രകാശ് രാജ് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. താൻ പോകുന്ന ഇടങ്ങളിലെല്ലാം ഗോമൂത്രവുമായി വന്ന് ഇവർ വൃത്തിയാക്കുമോ എന്നാണ് താരം ചോദിച്ചത്.
പല പ്രശ്നങ്ങളിലും ബി.ജെ.പി, ആർ.എസ്.എസ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചുവരുന്ന പ്രകാശ് രാജ് കേന്ദ്രസർക്കാറിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.