കൊച്ചി: യുവ നടൻ ഷെയ്ൻ നിഗമിന് സിനിമ നിർമാതാക്കൾ മൂന്ന് മാസത്തിലധികമായി ഏർപ് പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായി നിർ മാതാക്കൾ നടത്തിയ ചർച്ചയിലാണ് വിലക്ക് പിൻവലിക്കാൻ ധാരണയായത്. ഇതനുസരിച്ച് മ ുടങ്ങിയ രണ്ട് സിനിമകൾക്കുമായി ഷെയ്ൻ 16 ലക്ഷം വീതം നഷ്ടപരിഹാരം നൽകുകയും ഈ ചിത്രങ്ങൾ ഏപ്രിൽ 18ന് മുമ്പ് പൂർത്തിയാക്കുകയും വേണം. മാർച്ച് ഒമ്പത് മുതൽ 28 വരെ ‘വെയിലി’ലും 31 മുതൽ ഏപ്രിൽ 18 വരെ ‘കുർബാനി’യിലും ഷെയ്ൻ അഭിനയിക്കണമെന്നും ഇതിന് ശേഷമേ മറ്റ് സിനിമകളുമായി സഹകരിക്കാവൂ എന്നുമാണ് ധാരണ. ഇതുസംബന്ധിച്ച് ‘അമ്മ’യുമായി കരാർ ഒപ്പിട്ടതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് രഞ്ജിത്ത് അറിയിച്ചു.
‘വെയിൽ’ സിനിമയുടെ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയ്ൻ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, ഷെയ്നിെൻറ നിസ്സഹകരണം മൂലം വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് വൻ നഷ്ടമുണ്ടായെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷെൻറ നിലപാട്. തുടർന്ന്, രണ്ട് സിനിമകളും ഉപേക്ഷിക്കാനും ഇവക്ക് ചെലവായ ഏഴ് കോടി നൽകാതെ ഷെയ്നിനെ ഒരു സിനിമയിലും അഭിനയിപ്പിക്കാതിരിക്കാനും നവംബർ 28ന് ചേർന്ന അസോസിയേഷൻ യോഗം തീരുമാനിച്ചു.
‘അമ്മ’യും ഫെഫ്കയും ഒത്തുതീർപ്പ് ശ്രമം തുടരുന്നതിനിടെ നിർമാതാക്കൾക്കെതിരെ ഷെയ്ൻ നടത്തിയ വിവാദപരാമർശങ്ങളെത്തുടർന്ന് ചർച്ചകൾ വഴിമുട്ടി. ഷെയ്ൻ ക്ഷമാപണം നടത്തിയെങ്കിലും വെയിൽ, കുർബാനി എന്നിവയും ഡബ്ബിങ് ശേഷിക്കുന്ന ‘ഉല്ലാസം’ സിനിമയും പൂർത്തിയാക്കണമെന്നും ഒരു കോടിയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നുമുള്ള നിലപാടിൽ നിർമാതാക്കൾ ഉറച്ചുനിന്നു.
സിനിമകൾ പൂർത്തിയാക്കാൻ തയാറാണെന്ന് ഷെയ്നും വ്യക്തമാക്കി. എന്നാൽ, നഷ്ടപരിഹാരം കൊടുത്തുള്ള ഒത്തുതീർപ്പിന് ‘അമ്മ’ തയാറായിരുന്നില്ല. ഇതിനിടെ, ഉല്ലാസത്തിെൻറ ഡബ്ബിങ് അധികപ്രതിഫലമില്ലാതെതന്നെ കഴിഞ്ഞമാസം പൂർത്തിയാക്കി.
ന്യായമായ നഷ്ടപരിഹാരം നൽകാമെന്ന് ചൊവ്വാഴ്ച ചേർന്ന ‘അമ്മ’ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചതോടെയാണ് ഒത്തുതീർപ്പിന് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.