സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്‍റെ നിർമാതാക്കൾ തുച്ഛമായ പ്രതിഫലമാണ് നൽകിയതെന്ന ആരോപണത്തിൽ വിശദീകരണവുമായി നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. ആരോപണമുന്നയിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിന് വിശദീകരണവുമായി വിഡിയോയിലൂടെയാണ് സാമുവൽ പ്രതികരിച്ചത്. തനിക്ക് അഞ്ച് ലക്ഷം രൂപ പോലും നൽകിയില്ല. പടം വിജയിച്ചാൽ നൈജീരിയയിലേക്ക് പോകുന്നതിന് മുമ്പ് കൂടുതൽ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ, നിർമാതാക്കൾ വാക്ക് പാലിച്ചില്ലെന്നും സാമുവൽ ആരോപിച്ചു.
മലയാളത്തിലെ പുതുമുഖങ്ങൾ തനിക്ക് ലഭിച്ചതിലേറെ പ്രതിഫലം ലഭിക്കുന്നുണ്ട്. ഇത് വംശീയ വിവേചനമാണെന്നും സാമുവൽ വ്യക്തമാക്കി.
കറുത്ത വർഗക്കാരനായ മറ്റൊരു നടൻ ഇത് പോലുള്ള അനുഭവം ഉണ്ടാകരുതെന്ന കരുതിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സാമുവൽ ആദ്യം ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവൽ വ്യക്തമാക്കിയിരുന്നു.
കറുത്ത വർഗക്കാരനായത് കൊണ്ടും ആഫ്രിക്കൻ വംശജന് പണത്തിന്‍റെ മൂല്യം അറിയില്ലെന്ന തെറ്റിദ്ധാരണ കൊണ്ടുമാണ് ഈ വിവേചനം എന്നാണ് മനസ്സിലാക്കുന്നത്. സംവിധായകൻ സക്കരിയ തന്നെ സഹായിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നൈജീരിയയിൽ തിരിച്ചെത്തിയിട്ടും ആ വാഗ്ദാനം പാലിച്ചില്ല. സിനിമ പൂർത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രം ആയിരുന്നു ഇതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ല താന്‍ ഉദ്ദേശിച്ചത്. പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നു. കേരള സംസ്കാരവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവല്‍ കുറിപ്പിൽ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.