അട്ടപ്പാടിയുടെ മലയോരങ്ങളിൽ പ്രതികാരത്തിന്‍റെ കഥ പറയാൻ ഇനി സച്ചിയില്ല. അയ്യപ്പനെയും കോശിയെയും ബാക്കിയാക്കി സംവിധായകൻ സച്ചി വ്യാഴാഴ്ച രാത്രിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വിടപറഞ്ഞപ്പോൾ മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടം.
സമീപകാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം പിറന്നത് സച്ചിയിൽനിന്നാണ് -അയ്യപ്പനും കോശിയും. അയ്യപ്പന്‍റെയും കോശിയുടെയും പ്രതികാരവും ഏറ്റുമുട്ടലും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. പൃഥ്വിരാജും ബിജു മേനോനും തകർത്തഭിനയിച്ച ചിത്രം സച്ചിയുടെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റായി.
തൊട്ടതെല്ലാം പൊന്നാക്കിയാണ് സച്ചി മടങ്ങിയത്. 2007ൽ 'ചോക്ലേറ്റി'ലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തത്. ചിത്രം സൂപ്പർ ഹിറ്റായി. പിന്നീട് റോബിൻഹുഡ്, മേക്കപ്മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നീ സിനിമകൾക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി.
2012ൽ ജോഷിയുടെ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. പിന്നീട് ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കി.
2015ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ അനാർക്കലി സച്ചിയുടെ ആദ്യ സംവിധാന സംരംഭമായി. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയചിത്രം വലിയ വിജയമായി. ഇതിന്‍റെ തിരക്കഥയും സച്ചിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.