പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് കാട്ടാന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയുള്ള വർഗീയ പ്രചാരണങ്ങളുടെ മുനയൊടിച്ച് നടൻ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിനെതിരെയും മലപ്പുറം ജില്ലക്കെതിരെയും വർഗീയ ലക്ഷ്യത്തോടെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ആന ചെരിഞ്ഞ സംഭവം അക്കമിട്ട് വിശദീകരിച്ച് താരം രംഗത്തെത്തിയത്.
ആന ചെരിഞ്ഞതിന് യാതൊരു വർഗീയ ബന്ധവുമില്ലെന്നും സംഭവം നടന്നത് മലപ്പുറത്തല്ലെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു. പൃഥ്വിരാജ് പോസ്റ്റിൽ അക്കമിട്ട് പറയുന്ന എട്ട് കാര്യങ്ങൾ ഇവയാണ്.
1. സ്ഫോടകവസ്തു നിറച്ച കൈതച്ചക്ക ആനക്ക് ആരെങ്കിലും മനപൂർവം നൽകിയതല്ല.
2. കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ തുരത്താൻ വെച്ച സ്ഫോടകവസ്തുവാണ് ആന അബന്ധത്തിൽ കഴിച്ചത്.
3. നിയമവിരുദ്ധമാണെങ്കിൽ പോലും മൃഗങ്ങളിൽനിന്ന് വിളകളെ സംരക്ഷിക്കാൻ പലയിടത്തും ഇങ്ങനെ ചെയ്യുന്നുണ്ട്.
4. സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്, മലപ്പുറത്തല്ല.
5. ഇതിന് യാതൊരു വർഗീയ ബന്ധവുമില്ല.
6. സംഭവത്തിൽ കേസെടുത്ത് വനംവകുപ്പും പൊലീസും അന്വേഷണം നടത്തുകയാണ്.
7. വിവരം ലഭിച്ചയുടൻ വനംവകുപ്പ് ആനയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇത് ഫലംകണ്ടില്ല.
8. ആന ചെരിഞ്ഞത് ഇന്നലെയല്ല, മേയ് 27നാണ്.
ആന ചെരിഞ്ഞ സംഭവത്തിന് വർഗീയനിറം പകരാനും കേരളത്തിനും മലപ്പുറം ജില്ലക്കെതിരെയും വിദ്വേഷ പ്രചാരണം നടത്താനും സംഘ്പരിവാർ ഗ്രൂപ്പുകൾ ദേശീയതലത്തിൽ ശ്രമം നടത്തുമ്പോഴാണ് വസ്തുതകൾ ചൂണ്ടിക്കാട്ടി പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.