നടിയെ ആക്രമിച്ച കേസിൽ മാധ്യമ ചർച്ചകൾ വിലക്കണമെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടരുതെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിൽ അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ വിശദാംശങ്ങളെക്കുറിച്ച്  മാധ്യമങ്ങളിൽ ചർച്ചയും നടക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ച വിലക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സെഷന്‍സ് കോടതിയെയാണ് പോലീസ് സമീപിക്കുന്നത്.

കുറ്റപത്രത്തിൽ സിനിമ മേഖലകളിൽ നിന്നുള്ളവരുടേത് ഉൾപ്പടെ നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവരുന്നത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. ക്രിമിനല്‍ പ്രൊസീഡ്യുര്‍ കോഡ് 327 (3) വകുപ്പു പ്രകാരമാണ് പോലീസ് കോടതിയെ സമീപിക്കുന്നത്. കേസിന്‍റെ നടപടിക്രമങ്ങള്‍ രഹസ്യവിചാരണയിലൂടെയാവണമെന്നും പൊലീസ് പറയുന്നു.

പ്രതികൾക്കെതിരെ മൊഴി നൽകിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാൻ അവസരമൊരുങ്ങുന്നതാണ് ചർച്ചകൾ. സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

ചൊവ്വാഴ്ചയാണ് നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം സ്വീകരിക്കുന്നതിന് മുൻപുള്ള പരിശോധനകൾ കോടതി നടത്തുന്നതിനിടെയാണ് വിവരങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Police askedto ban media debate in the actress attack case-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.