കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിെൻറ രണ്ടാം ദിനത്തിൽ ആശയത്തിലെ തീക്ഷ്ണതകൊണ്ടും വാക്കുകളിലെ മൂർച്ചകൊണ്ടും ആസ്വാദക ഹൃദയത്തിലിടം നേടി നടൻ പ്രകാശ് രാജ്. ‘സിനിമക്ക് സെൻസർഷിപ് വേണോ’ എന്ന വിഷയത്തിൽ സംവിധായകൻ സനൽകുമാർ ശശിധരനുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾ പങ്കുവെച്ചു.
തനിക്ക് രാഷ്ട്രീയക്കാരനല്ല, മറിച്ച് നിർഭയനായ ഒരിന്ത്യൻ പൗരനാണ് ആവേണ്ടതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടുമ്പോൾ മാത്രമാണ് രാഷ്ട്രീയം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ഒരു സമൂഹത്തിൽ സെൻസർഷിപ് ആവശ്യമില്ല. ഏകാധിപത്യത്തിൽ സെൻസർഷിപ് ഉപയോഗിക്കപ്പെടുമ്പോൾ ജനാധിപത്യത്തിൽ അത് കൃത്രിമമായി ഉപയോഗിക്കപ്പെടുകയാണ്. സിനിമകളെ സെൻസർചെയ്യാൻ അവർ ആരാണ് എന്ന ചോദ്യമുയർത്തേണ്ടതുണ്ട്. എന്തുകഴിക്കണമെന്നതിലും എങ്ങനെ ചിന്തിക്കണമെന്നതിലും മാധ്യമങ്ങളുടെ ഉള്ളടക്കമുൾപ്പടെയുള്ള കാര്യത്തിലുമെല്ലാം സെൻസർഷിപ് വന്നിരിക്കുന്നു. സെക്സി ദുർഗ എന്ന സിനിമയെക്കുറിച്ച് പ്രതിഷേധിക്കുന്നവർ ദുർഗയെന്ന പേരുള്ള സ്ത്രീയെ ഭർത്താവ് ഉപദ്രവിക്കുമ്പോൾ മിണ്ടാതിരിക്കുന്നു^ പ്രകാശ്രാജ് പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളികൾക്കെതിരെ സൂപ്പർസ്റ്റാറുകളുൾപ്പടെയുള്ളവർ രംഗത്തുവരേണ്ടതുണ്ട്. കലാകാരന്മാർ മാത്രമല്ല, പൊതുജനമൊന്നാകെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട കാലമാണിത്. രാജ്യത്ത് കർഷകത്തൊഴിലാളികൾ ഒരു പ്രതിഷേധം നടത്തുമ്പോൾ അവരുടെ കൂടെ നമ്മളുൾപ്പടെയുള്ളവർ പങ്കെടുക്കേണ്ടതുണ്ട്. ഇന്ന് പ്രണയിക്കുന്നതുപോലും ഒരു കുറ്റകൃത്യമാവുകയാണ്. രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ നരേന്ദ്ര മോദി നെഹ്റുവിനെയും ടിപ്പുസുൽത്താനെയും കുറിച്ചാണ് പറയുന്നതെന്നും പ്രകാശ്രാജ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.