മേജര്‍ രവിയുടെ പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യം -കമല്‍

തൃശൂര്‍: പാര്‍ട്ടികള്‍ സിനിമാക്കാരുടെ ഗ്ളാമറിന് പിന്നാലെ പോവുകയാണെന്ന് സംവിധായകന്‍ കമല്‍. ഇത്തവണത്തെ  തെരഞ്ഞെടുപ്പുരംഗം അത്തരമൊരു സംശയം ഉയര്‍ത്തുന്നതായി അദ്ദേഹം ചുണ്ടിക്കാട്ടി. ബഹദൂര്‍ പുരസ്കാര പ്രഖ്യാപനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടിയില്‍ ഇന്നസെന്‍റിന്‍െറ വിജയം കണ്ടിട്ടാണ് കൂടുതല്‍ സിനിമാതാരങ്ങള്‍ ഒന്നുമാലോചിക്കാതെ മത്സരിക്കാന്‍ തയാറാവുന്നതെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു.
 കലാകരന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ജനാധിപത്യ സമൂഹത്തില്‍ കലാകരന്മാര്‍ക്കും അവസരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദേശവുമായി തന്നെയും സമീപിച്ചിരുന്നതായും തല്‍ക്കാലം കക്ഷിരാഷ്ട്രീയത്തിലേക്ക് വരാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ട് നന്ദിപൂര്‍വം അത് നിരസിച്ചതായും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ മേജര്‍ രവി നടത്തുന്ന വിവാദ പ്രസ്താവനകള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്‍െറ രാഷ്ട്രീയലക്ഷ്യം സംശയിക്കാമെന്ന് കമല്‍ പറഞ്ഞു. ഫെഫ്കയിലെ ഒരംഗം എന്ന നിലയില്‍ ഇതിനുമുമ്പ് രണ്ടുതവണ മേജര്‍ രവിയെ താക്കീത് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകയെ അവഹേളിക്കുന്ന തരത്തില്‍ ഒരിക്കലും അദ്ദേഹം സംസാരിക്കാന്‍ പാടില്ലായിരുന്നു. അത് സംസ്കാരത്തിന് ചേര്‍ന്നതല്ളെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കമല്‍ പറഞ്ഞു.
സിനിമകളില്‍ അശ്ളീലം കടന്നുവരുന്നുണ്ടെങ്കില്‍ സംവിധായകര്‍ക്കാണ് പ്രധാന ഉത്തരവാദിത്തം. സെന്‍സര്‍ ബോര്‍ഡാണ് അക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്. ബോര്‍ഡിന്‍െറ അലംഭാവമാണ് ഇക്കാര്യത്തില്‍ പ്രകടമാകുന്നതെന്ന് കമല്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്ന സംശയം ദൂരീകരിക്കേണ്ടതുണ്ട്. ഒരു നടനും ലഭിക്കാത്ത അംഗീകാരമാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ നല്‍കിയതെന്നും കമല്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.